ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ സംയുക്തമായി പോരാടണം: സിപിഐ എം

ന്യൂഡൽഹി: ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ സംയുക്തമായി പോരാടണമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ടർമാരാണ് ഇത്തവണയുണ്ടായിരുന്നത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.6 ശതമാനം വർദ്ധനവ്. 71.6 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തു എന്നതും ശ്രദ്ധമാണ്. ഇത് രാഷ്ട്രീയ പങ്കാളിത്തത്തിൽ സ്ത്രീകളുടെ ഗണ്യമായ വർദ്ധനവ് കാണിക്കുന്നു.
തെരഞ്ഞെടുപ്പിൽ വോട്ടുകളുടെ കാര്യത്തിൽ എൻഡിഎയ്ക്ക് വലിയ നേട്ടമൊന്നും ലഭിച്ചില്ലെങ്കിലും നിയമസഭയിൽ സീറ്റ് വർദ്ധിപ്പിക്കാൻ കഴിഞ്ഞു. മുഴുവൻ സംസ്ഥാന സംവിധാനത്തെയും ഭരണസഖ്യം തെരഞ്ഞെടുപ്പിനു വേണ്ടി ഉപയോഗപ്പെടുത്തി. നിരവധി കൃത്രിമങ്ങൾ നടത്തി, വൻതോതിൽ പണവും സംസ്ഥാനത്തിന് പുറത്തുനിന്ന് ധാരാളം ആളുകളെയും എത്തിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കളുടെ ധ്രുവീകരണ വർഗീയ, ജാതീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഇത് മഹാസഖ്യം ഉയർത്തിയ ജനങ്ങളുടെ പ്രശ്‌നങ്ങളെ മുക്കിക്കളഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാതപരമായ മനോഭാവം, എസ്ഐആർ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ സിപിഐ എം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങൾക്ക് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ നന്ദി അറിയിച്ചു.









0 comments