മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ പ്രതിപക്ഷ ഇംപീച്ച്‌മെന്റ് നീക്കം ഇതാദ്യം
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറിൽ വിശ്വാസം നഷ്ടപ്പെട്ടു ; ഇംപീച്ച്‌മെന്റിന് ‘ഇന്ത്യ’


എം അഖിൽ
Published on Aug 19, 2025, 02:30 AM | 1 min read
ന്യൂഡൽഹി
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുതാര്യതയും നഷ്‌ടപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം. ഭരണഘടനാപരമായ പദവി ഭരണകക്ഷിയുടെ കാൽക്കീഴിൽ അടിയറവച്ച ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകും. തിങ്കളാഴ്‌ച ചേർന്ന ഇന്ത്യ കൂട്ടായ്‌മ യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നീക്കം.
ഗ്യാനേഷ് കുമാറിലുള്ള വിശ്വാസം പൂർണമായും നഷ്‌ടപ്പെട്ട സാഹചര്യത്തിൽ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങണമെന്ന് ഇന്ത്യ കൂട്ടായ്‌മയിലെ എല്ലാ പാർടികളുടെയും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഒരു തെരഞ്ഞെടുപ്പ് കമീഷനും ഇത്രയും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ അന്വേഷണമില്ല, ജനാധിപത്യപരമായ രീതിയിൽ പ്രതികരിക്കാനുൂം തയ്യാറല്ല–യോഗം വിലയിരുത്തി.
ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്ന് തെളിയിക്കപ്പെട്ടാലോ കർത്തവ്യനിർവഹണത്തിന് പ്രാപ്‌തിയില്ലെന്ന് ബോധ്യപ്പെട്ടാലോ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നടപടിയാകാം. ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ട് സാഹചര്യവും നിലവിലുണ്ടെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഭരണകക്ഷിക്ക് ഒത്താശ ചെയ്യുന്നത് ഒൗദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. വ്യാപക ക്രമക്കേടുകൾ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ പ്രാപ്‌തിക്കുറവിനെ സാക്ഷ്യപ്പെടുത്തുന്നു. ഇൗ സാഹചര്യത്തിൽ, എംപിമാരുടെ ഒപ്പുശേഖരണം തുടങ്ങും. ലോക്‌സഭയിൽ 100 അംഗങ്ങളും രാജ്യസഭയിൽ 50 അംഗങ്ങളും ഒപ്പിട്ട നോട്ടീസ് നൽകണം. സ്‌പീക്കറും രാജ്യസഭ അധ്യക്ഷനുമാണ് നോട്ടീസിൽ തീരുമാനമെടുക്കേണ്ടത്.
ഇംപീച്ച്‌മെന്റിന് ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുണ്ട്. അതിനുള്ള അംഗബലം ഇല്ലെങ്കിലും ഗ്യാനേഷ് കുമാറിന്റെ അനധികൃത ഇടപെടലുകൾ ദേശീയ, അന്തർദേശീയതലങ്ങളിൽ ചർച്ചയാക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്‌ച അവസാനിക്കുന്ന വർഷകാലസമ്മേളനത്തിൽ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങാനായേക്കില്ല.









0 comments