ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഓപ്പറേഷൻ സിന്ധുവിലൂടെ രണ്ട് സംഘങ്ങളായി 290 പേരെ കൂടി ഇറാനിൽ നിന്നും ഇന്ത്യയിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി 11.30ഓടെ ഇറാനിലെ മഷ്ഹദിൽ നിന്നുമാണ് ഒരു വിമാനമെത്തിയത്. ഇറാന്റെ മഹാൻ എയർലൈൻസിലാണ് വിദ്യാർഥികളെ ഇന്ത്യയിൽ എത്തിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ തുർക്ക്മെനിസ്ഥാനിൽ നിന്നും അടുത്ത സംഘം എത്തി. കശ്മീർ, ഡൽഹി, കർണാടക, ബംഗാൾ സ്വദേശികളാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇറാൻ വ്യോമാതിർത്തി തുറന്നതോടെയാണ് രണ്ട് വിമാനങ്ങളിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായത്. ഇന്ത്യൻ വിദ്യാർഥികളും തീർഥാടകരും സംഘത്തിൽ ഉൾപ്പെടും. ഇതോടെ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി മൂന്ന് സംഘങ്ങൾ നാട്ടിലെത്തി. ഒരു വിമാനം കൂടി ഇന്ന് എത്തും. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തെഹ്‌റാനിൽ നിന്ന് തിരിച്ചയക്കുന്നതിനായി മഷ്ഹാദിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്നാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഇറാനിൽ നിന്ന് അർമേനിയയിലേക്ക് മാറ്റിയ വിദ്യാർഥികളുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തിയത്. ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെത്തുടർന്നാണ് വിദ്യാർഥികളെ ഒഴിപ്പിച്ചത്. വിദ്യാർഥികളെ അർമേനിയയിലേക്കാണ് ആദ്യം മാറ്റിയത്. തുടർന്ന് അവിടെ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. 110 പേരെയാണ് രാജ്യത്തെത്തിച്ചത്.









0 comments