മസ്‌കുമായി സംസാരിച്ചെന്നറിയിച്ച് മോദി; അറിയിപ്പ് സ്റ്റാർലിങ്ക് ഉയർത്തുന്ന രാജ്യസുരക്ഷാ ഭീഷണിക്കിടെ

PHOTO: X/@narendramodi
ന്യൂഡൽഹി: സ്റ്റാർലിങ്ക് കരാർ ഉയർത്തുന്ന രാജ്യസുരക്ഷാ ഭീഷണിക്കിടെ വിവിധ വിഷയങ്ങളെക്കുറിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കുമായി സംസാരിച്ചെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്‌കുമായി സംസാരിച്ച കാര്യം പ്രധാനമന്ത്രി എക്‌സിലൂടെയാണ് (ട്വിറ്റർ) പ്രധാനമന്ത്രി അറിയിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ യുഎസ് സന്ദർശിച്ചപ്പോൾ മസ്‌കുമായി ചർച്ച ചെയ്ത വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്തെന്നും മോദി അറിയിച്ചു.
‘ഇലോൺ മസ്കുമായി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഈ വർഷം ആദ്യം വാഷിംഗ്ടൺ ഡിസിയിൽ ചർച്ച ചെയ്ത വിഷയങ്ങളും ഇതിലുൾപ്പെടും. സാങ്കേതികവിദ്യ, പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവയിലുണ്ടാവേണ്ട സഹകരണത്തിലെ വിശാലമായ സാധ്യതകളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഈ മേഖലകളിൽ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യ ബാധ്യസ്ഥമാണ്’– മോദി എക്‌സിൽ കുറിച്ചു.
കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താൽ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്ന വാഗ്‌ദാനം നിറവേറ്റുന്നതിനായി ഇന്ത്യയിലെ ടെലികോം കമ്പനികൾ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായി സഹകരിക്കുമെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സഹകരണം സ്പെക്ട്രം വിതരണം, ദേശീയ സുരക്ഷ എന്നിവയെ ബാധിക്കുമെന്ന വിലയിരുത്തലുകളുണ്ടായി. ഇതിനെ തുടർന്ന് വലിയ ആശങ്ക നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് മസ്‌കുമായി സംസാരിച്ചു എന്ന മോദിയുടെ അറിയിപ്പ്.
ഇന്ത്യയ്ക്ക് 2.1 കോടി ഡോളറിന്റെ സഹായം നൽകി വന്നത് യുഎസ് അടുത്തിടെ നിർത്തലാക്കിയിരുന്നു. ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി എന്ന ‘ഡോജ്’ന്റെ നിർദേശപ്രകാരമായിരുന്നു ട്രംപ് ഭരണകൂടം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിവരുന്ന സഹായം നിർത്തലാക്കിയത്. ഇലോൺ മസ്‌കാണ് ഡോജിന്റെ തലവൻ.









0 comments