മംഗളൂരൂ എംആർപിഎല്ലിൽ വിഷവാതക ചോർച്ച; മലയാളിയടക്കം രണ്ടുപേർ മരിച്ചു

ബിജിൽ, ദീപ് ചന്ദ്ര
മംഗളൂരു : മംഗളൂരുവിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ രണ്ട് മരണം. എംആർപിഎൽ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, പ്രയാഗ്രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്ഫോമിനു മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.
ഓയിൽ മൂവ്‌മെന്റ് ഏരിയയിലെ ഒരു സംഭരണ ടാങ്കിന്റെ പ്ലാറ്റ്‌ഫോമിൽ തകരാറുണ്ടോ എന്ന് പരിശോധിക്കാൻ കയറിയപ്പോഴായിരുന്നു സംഭവം രാവിലെ ജോലിക്കെത്തിയ മറ്റ് ജീവനക്കാരാണ് ഇരുവരെയും ബോധരഹിതരായി കണ്ടെത്തിയത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചോർച്ച പരിഹരിച്ചതായും കമ്പനി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് വിവരം.
അപകടത്തിന് ശേഷം, സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എംആർപിഎൽ ഗ്രൂപ്പ് ജനറൽ മാനേജർമാരുടെ ഉന്നതതല സമിതി രൂപീകരിച്ചതായി അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. ഹൈഡ്രജൻ സൾഫൈഡ് (H₂S) ചോർച്ചയുണ്ടായതായാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.









0 comments