731 പ്രതിനിധികൾ 80 നിരീക്ഷകർ ; സെമിനാറിൽ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ
പോരാട്ടഭൂമിക ചുവന്നു ; പാർടി കോൺഗ്രസിന് നാളെ തുടക്കം

തമുക്കം മധുര കൺവൻഷൻ സെന്ററിലെ സമ്മേളന നഗറിനുമുന്നിൽ പരിശീലനം നടത്തുന്ന റെഡ് വളന്റിയർമാർ

Sajan Evugen
Published on Apr 01, 2025, 08:15 AM | 1 min read
മധുര : ജാതിവിവേചനത്തിനും ചൂഷണങ്ങൾക്കും എതിരായ പോരാട്ടങ്ങൾ ചുവപ്പിച്ച മധുരയുടെ മണ്ണിൽ സിപിഐ എം 24–-ാം പാർടി കോൺഗ്രസിന് ബുധനാഴ്‌ച തുടക്കമാകും. ചെങ്കൊടികളും തോരണങ്ങളുംകൊണ്ട് നഗരം ചുവപ്പണിഞ്ഞു. നഗരമധ്യത്തിലെ തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ ആറ് വരെയാണ് പാർടി കോൺഗ്രസ്. വർഗീയതയും കോർപറേറ്റ്‌വാഴ്‌ചയും ഉയർത്തുന്ന ഭീഷണിയിൽനിന്ന് ഇന്ത്യൻ ജനതയെ രക്ഷിക്കാൻ വഴിയൊരുക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളും. 80 നിരീക്ഷകരടക്കം 811 പ്രതിനിധികൾ പങ്കെടുക്കും. തിങ്കൾ വൈകിട്ടോടെ പ്രതിനിധികളും നേതാക്കളും എത്തിത്തുടങ്ങി.
ശിങ്കാരവേലു, സേലം ജയിൽ രക്തസാക്ഷികൾ, കോയമ്പത്തൂർ ചിന്നയ്യംപാളയം രക്തസാക്ഷികൾ, വിദ്യാർഥി രക്തസാക്ഷികളായ സോമു–- സെംബു, മധുര രക്തസാക്ഷികൾ എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങളിൽനിന്നും ആരംഭിച്ച ദീപശിഖകൾ ചൊവ്വ വൈകിട്ട് മൈതാനത്ത് സംഗമിക്കും. കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്‌മൃതികുടീരത്തിൽനിന്ന് കേന്ദ്രകമ്മിറ്റിഅംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ബുധൻ രാവിലെ എട്ടിന് കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങും. തുടർന്ന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ ബിമൻ ബസു പതാക ഉയർത്തും. പകൽ 10.30ന് കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാളിൽ പൊളിറ്റ്‌ബ്യൂറോ കോ–-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പാർടി കോൺഗ്രസ് ഉദ്‌ഘാടനംചെയ്യും. മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ളവർ ഉദ്‌ഘാടനസമ്മേളനത്തിൽ പങ്കെടുക്കും.
ഏപ്രിൽ രണ്ടുമുതൽ അഞ്ച് വരെ വൈകിട്ട് സെമിനാറുകളും കലാപരിപാടികളും നടക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് കെ പി ജാനകിയമ്മാൾ സ്‌മാരക വേദിയിൽ സാംസ്‌കാരിക സംഗമം ചേരും. മൂന്നിനു വൈകിട്ട് അഞ്ചിന് ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രകാശ് കാരാട്ട് ആമുഖഭാഷണം നടത്തും. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്‌റ്റാലിനും കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സുധാകറും സംസാരിക്കും. നാലിനും അഞ്ചിനും വൈകിട്ട് സാംസ്‌കാരിക സംഗമം നടക്കും.
ആറിനു പകൽ മൂന്നിന് റെഡ് വളന്റിയർ പരേഡ് ആരംഭിക്കും. നാലിന് റിങ് റോഡ് ജങ്‌ഷന് സമീപം എൻ ശങ്കരയ്യ സ്‌മാരക ഗ്രൗണ്ടിൽ പൊതുസമ്മേളനം ചേരും.









0 comments