ബംഗാളിനെ വർഗീയത വിഴുങ്ങുന്നത് ഇടതുപക്ഷം ദുർബലമായതോടെ : എം എ ബേബി

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്കൊപ്പം ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, പാർടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ആര്‍എസ്പി നേതാവ് അശോക് ഘോഷ് എന്നിവർ ലെനിന്റെ പ്രതിമയ്‌ക്കുമുന്നിൽ

ഗോപി
Published on Apr 23, 2025, 03:47 AM | 1 min read
കൊൽക്കത്ത : രാജ്യത്ത് ഭയാനകമായി വർധിച്ചുവരുന്ന വർഗീയ വിഭാഗീയ ശക്തികളെ നേരിടാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുടെ ഐക്യം കൂടുതൽ വിപുലമാക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഒപ്പം സിപിഐ എമ്മിന്റെ സ്വതന്ത്ര ശക്തി വർധിപ്പിക്കേണ്ടതുണ്ട്. മതസൗഹാർദ്ദത്തിന് പേരുകേട്ട ബംഗാളിൽ വർഗീയത പടർന്നു പിടിക്കുന്നത് ഇടതുപക്ഷം ദുർബലമായതിനു ശേഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫർ അഹമ്മദ് ഭവനിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി.
ബംഗാളിൽ പാർടിയുടെ ശക്തിയും പ്രതാപവും വീണ്ടെടുക്കാനുള്ള പരിപാടിക്ക് സംസ്ഥാന സമ്മേളനം രൂപംനൽകി. അകന്നുപോയ ജനവിഭാഗങ്ങൾ വീണ്ടും പാർടിയിലേക്ക് കടന്നു വരുന്നു. സ്ത്രീകളും ചെറുപ്പക്കാരും പ്രവർത്തനങ്ങളിൽ സജീവമാകുന്നു. ബ്രിഗേഡ് പരേഡ് മൈതാനിയിൽ നടന്ന തൊഴിലാളി കർഷക റാലിയിൽ ചെറുപ്പകാരുടെ വൻ നിരയാണ് പങ്കെടുത്തത്. ബംഗാളിൽ പാർടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. മമത സർക്കാരിന്റെ ഭരണത്തിൽ വൻ അഴിമതിയാണ് നടമാടുന്നത്. വർഗീയ കലാപങ്ങൾ അടിക്കടി വർധിക്കുന്നു. അത് തടയാൻ ഒരു നടപടിയും എടുക്കിന്നില്ലെന്നു മാത്രമല്ല രാഷ്ട്രീയ മുത്തിലെടുപ്പിനായി ഉപയോഗിക്കുകയും ചെയ്യുന്നു– ബേബി ചൂണ്ടിക്കാട്ടി.
ബംഗാൾ സംസ്ഥാന സെക്രട്ടറിയറ്റില്‍ രണ്ട് വനിതകള്‍
സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയറ്റ് രൂപീകരിച്ചു. രണ്ട് പുതുമുഖങ്ങളും രണ്ട് വനിതകളും ഉൾപ്പെടെ 15 അംഗങ്ങളാണുള്ളത്. പൊളിറ്റ്‌ബ്യൂറോ അംഗം രാമചന്ദ്ര ഡോം അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി എം എ ബേബിയും പങ്കെടുത്തു.
റഷ്യൻ വിപ്ലവ നായകൻ ലെനിന്റെ 165–-ാം ജന്മദിനം സിപിഐ എം, ഇടതുമുന്നണി നേതാക്കൾ ആചരിച്ചു. എസ്‌പ്ലനേഡ് ലെനിൻ പാർക്കിൽ അദ്ദേഹത്തിന്റെ പ്രതിമയ്ക്കുമുൻപിൽ ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തുടങ്ങിയ നേതാക്കളും പ്രവർത്തകരും പുഷ്പാഞ്ജലിയർപ്പിച്ചു.
0 comments