ജമ്മു കശ്മീരിലെ റംബാനിൽ മണ്ണിടിച്ചിൽ; മഴക്കെടുതിയിൽ 11 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ കനത്ത മണ്ണിടിച്ചിൽ. ശനിയാഴ്ച റിയാസി, റംബാൻ ജില്ലകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 11 പേർ മരിച്ചു. ഖുനി നല്ല പ്രദേശത്ത് കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഖുനി നല്ല പ്രദേശത്ത് കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിലെ അവശിഷ്ടങ്ങൾ ബിചാൽരി നദിയിൽ കെട്ടിക്കിടക്കുന്നു. ഇതോടെ നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു.
വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് താഴ്ന്ന പ്രദേശത്തുള്ള ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 20 വീടുകളുള്ള കരലാനയാണ് ഏറ്റവും ഭീഷണി നേരിടുന്നത്. മണ്ണിടിച്ചിലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചവരികയാണ്. അപകടസാധ്യത ഇപ്പോഴും കൂടുതലാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായ പ്രകൃതിദുരന്തങ്ങളാൽ വലയുകയാണ് ജമ്മു കശ്മീർ. ആഗസ്ത് 14 മുതൽ കശ്മീരിൽ തുടർച്ചയായ മേഘസ്ഫോടനങ്ങളുടെയും മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴക്കെടുതികളിൽ 130 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 32 തീർഥാടകരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
റിയാസി ജില്ലയിലെ ത്രികൂട കുന്നുകളിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടനം ശനിയാഴ്ചയും നർത്തി വച്ചു. ഇത് അഞ്ചാം ദിവസമാണ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം നിർത്തിവയ്ക്കുന്നത്. ചൊവ്വാഴ്ച കത്രയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ ട്രെക്കിംഗ് പാതയുടെ പകുതിയോളം മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. അപകടത്തിൽ 34 തീർഥാടകർ മരിച്ചു.
ഈ ആഴ്ച ജമ്മു മേഖലയിലുടനീളം പെയ്ത മഴയിൽ വ്യപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി, പ്രധാന ഹൈവേകളിലെ ഗതാഗതം നിർത്തിവച്ചു. റെയിൽ ഗതാഗതം സ്തംഭിച്ചു. കശ്മീരിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കണമെന്നും അപകട സാധ്യത കൂടിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ എത്രയും പെട്ടെന്ന ഒഴിപ്പിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുരന്ത നിവാരണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.









0 comments