print edition ലേബർ കോഡുകൾ പിൻവലിക്കണം: സിപിഐ എം

ന്യൂഡൽഹി: മോദി സർക്കാർ കൊണ്ടുവന്ന തൊഴിലാളിദ്രോഹ ലേബർ കോഡുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ട്രേഡ് യൂണിയനുകളും ജനാധിപത്യശക്തികളും ഐക്യത്തോടെ പ്രക്ഷോഭമുയർത്തണം.
സർക്കാരിന്റെ ഏകാധിപത്യ സമീപനം ചെറുത്ത് തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുകയും കൂടുതൽ സമഗ്രതയോടെ ഉറപ്പുവരുത്തുകയും വേണം. പോരാട്ടങ്ങളിലൂടെ നേടിയെടുത്തതും തൊഴിലാളികളെ ഒരു പരിധിവരെ സംരക്ഷിച്ചിരുന്നതുമായ 29 തൊഴിൽ നിയമങ്ങളാണ് റദ്ദായത്. പരാധീനതകളുണ്ടായിരുന്നെങ്കിലും ഒരു പരിധിവരെ വേതനം, തൊഴിൽസമയം, സാമൂഹ്യസുരക്ഷ, വ്യവസായ സുരക്ഷ, പരിശോധനാ സംവിധാനങ്ങൾ, കൂട്ടായ വിലപേശൽ എന്നിവ സാധ്യമായിരുന്നു. എന്നാല്‍, നിയമം ലളിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന കോഡുകള്‍ പൂർണമായും തൊഴിലുടമകൾക്ക് അനുകൂലമായി മാറി. കൂടുതൽ തൊഴിൽ സൃഷ്‌ടിക്കാനും നിക്ഷേപത്തിനും ഇതു വഴിവയ്‌ക്കുമെന്ന വാദം പൊള്ളയാണ്.
തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ട അർഥവത്തായ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കാമെന്ന ഉറപ്പിൽ ദേശീയ– അന്തർദേശീയ മൂലധനം ആകർഷിക്കുകയാണ് ലക്ഷ്യം. പണിമുടക്കിനുള്ള അവകാശം എടുത്തുകളയുക, തൊഴിലാളികളുടെ കൂട്ടായ സമരത്തെ ക്രിമിനൽവൽക്കരിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. സർക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും സംരക്ഷണയിൽ തൊഴിലാളികളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും ഞെരിച്ചമർത്താൻ കുത്തകവർഗത്തെ ഏകപക്ഷീയമായി ശാക്തീകരിച്ചുള്ള ജംഗിൾരാജ് സംവിധാനമാണത്. തൊഴിലാളികളുമായി ശരിയായ ത്രികക്ഷി കൂടിയാലോചന നടത്താതെയും ജനാധിപത്യ–ഫെഡറൽ മര്യാദകൾ ലംഘിച്ചും കോഡുകൾ കൊണ്ടുവന്നത് അപലപനീയമാണ്. പാർലമെന്റിൽ ചർച്ചയില്ലാതെയാണവ പാസാക്കിയത്.
നിഷേധിക്കാനാവാത്ത വാദമുഖങ്ങളിലൂടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോഡുകൾക്കെതിരായി ഉയർത്തിയ വിയോജിപ്പുകളെ ധിക്കാരപൂർവം നിരാകരിച്ചിരിക്കയാണ് സർക്കാർ– പിബി വ്യക്തമാക്കി.








0 comments