രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും
സ്വാമിനാഥൻ കമീഷൻ ശുപാർശ നടപ്പാക്കുന്നില്ല; കർഷകരുടെ നഷ്‌ടം 24 ലക്ഷം കോടി: കിസാൻ സഭ

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ വാര്‍ത്താസമ്മേളനത്തില്‍, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് സമീപം
ന്യൂഡൽഹി: സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത ‘സി2+50’ ഫോർമുല (ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില) നടപ്പാക്കത്തതിനാൽ നെല്ല്, ചോളം, ഗോതമ്പ് ഉൾപ്പെടെയുള്ള പ്രധാന 20 ഖാരിഫ്, റാബി വിളകൾ കൃഷിചെയ്‌ത കർഷകർക്ക് കഴിഞ്ഞ വർഷം (2024–25) മൂന്നുലക്ഷം കോടി രൂപ നഷ്‌ടമായെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ. ഒന്പതുവർഷത്തിൽ കര്‍ഷകര്‍ക്ക് 24 ലക്ഷം കോടിയുടെ വരുമാനനഷ്‌ടമുണ്ടായി.
പാൽ, നാണ്യവിളകൾ, പച്ചക്കറി, പഴം, മാംസം എന്നിവയിലെ നഷ്‌ടം കടബാധ്യതയുണ്ടാക്കി. കടംമൂലം പ്രതിദിനം 31 കർഷകരാണ് ജീവനൊടുക്കുന്നത്. താങ്ങുവിലയെക്കാൾ കുറഞ്ഞ വിലയ്‌ക്കാണ് കൂടുതൽ കർഷകരും ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. കർഷകർക്കുണ്ടാകുന്ന യഥാർഥ നഷ്‌ടം ഒൗദ്യോഗിക കണക്കുകളെക്കാൾ കൂടുതലാണ്. നെൽകർഷകർക്കാണ് വൻനഷ്‌ടം. കഴിഞ്ഞവർഷം മാത്രം നഷ്‌ടം 97,000 കോടി. ഒന്പതുവർഷത്തിനിടെ ഏഴുലക്ഷം കോടിയാണ് നഷ്‌ടം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിഹാറിൽ കഴിഞ്ഞ വർഷം നെല്ല്, ഗോതന്പ്, ചോളം കർഷകർക്ക് 10,000 കോടിയുടെ നഷ്‌ടമുണ്ടായി. ഒന്പതുവർഷത്തിനിടെയുണ്ടായ നഷ്ടം 71,000 കോടി. കർഷകരോടുള്ള മറ്റൊരു വഞ്ചനയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി എം- കിസാൻ). 2014 മുതൽ നരേന്ദ്ര മോദി കർഷകരെ തുടർച്ചയായി വഞ്ചിക്കുന്നു. കർഷകരുടെ വരുമാനം 2022ൽ ഇരട്ടിയാക്കുമെന്ന 2014ലെ മോദിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി. എന്നാൽ ഉൽപ്പാദനച്ചെലവ് ഇരട്ടിയാക്കുന്നതിലും കോർപറേറ്റ് കമ്പനികളുടെ ആസ്‌തി പലമടങ്ങ് വർധിപ്പിക്കുന്നതിലും മോദി സർക്കാർ വിജയിച്ചു. ഇൗ വഞ്ചനയ്‌ക്കെതിരെ വലിയ സമരങ്ങൾക്ക് നേതൃത്വം നൽകും– വിജൂ കൃഷ്‌ണൻ പറഞ്ഞു.









0 comments