കപിൽ മിശ്ര വിദ്വേഷം പടര്‍ത്തി: ഡൽഹി പ്രത്യേക കോടതി നിരീക്ഷണം


സ്വന്തം ലേഖകൻ
Published on Mar 09, 2025, 01:57 AM | 1 min read
ന്യൂഡൽഹി
: ബിജെപി നേതാവും ഡൽഹി നിയമമന്ത്രിയുമായ കപിൽ മിശ്ര 2020ലെ ഡൽഹി തെരഞ്ഞെടുപ്പിൽ മതവിദ്വേഷം പടർത്താൻ ബോധപൂർവം ശ്രമിച്ചെന്ന് പ്രത്യേക കോടതി നിരീക്ഷിച്ചു. ‘പാകിസ്ഥാൻ’ എന്ന പ്രയോഗം കപിൽ മിശ്ര ബോധപൂർവം നടത്തിയതായി ജഡ്‌ജി ജിതേന്ദ്ര സിങ് നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം നടത്തിയെന്ന കേസിൽ മജിസ്‌ട്രേറ്റ് കോടതി അയച്ച സമൻസ് റദ്ദാക്കണമെന്ന മിശ്രയുടെ ആവശ്യം കോടതി നിരാകരിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരായി ഡൽഹി ഷഹീൻബാഗിൽ സ്‌ത്രീകൾ നടത്തിയ സമരത്തെ ‘മിനിപാകിസ്ഥാൻ’ എന്നാണ് മിശ്ര വിശേഷിപ്പിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിനെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തെരഞ്ഞെടുപ്പായും വിശേഷിപ്പിച്ചു. വിദ്വേഷപരാമർശങ്ങൾക്കെതിരായി റിട്ടേണിങ് ഓഫീസർ നൽകിയ പരാതിപ്രകാരമാണ് കേസ്.
പാകിസ്ഥാൻ എന്ന പ്രയോഗം വിദ്വേഷം പടർത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പ്രത്യേക കോടതി നിരീക്ഷിച്ചു.
വോട്ടിനായി വർഗീയ പ്രസംഗം നടത്തുകയെന്നത് രാജ്യത്ത് പതിവായി. പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണിത്. ജനാധിപത്യത്തിനും വൈവിധ്യത്തിനും ഭീഷണിയായ വിഭാഗീയ രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണിത്. വിഭജിച്ച് ഭരിക്കുകയെന്ന കൊളോണിയൽ നയം ദൗർഭാഗ്യവശാൽ ഇപ്പോഴും തുടരുകയാണ്–- ജഡ്‌ജി പറഞ്ഞു.









0 comments