കന്നഡയുമായുള്ള ഭാഷാ സാഹോദര്യം വ്യക്തമാക്കിയതിന് കമൽ ഹാസനെതിരെ സംഘപരിവാർ

ചെന്നൈ: ദക്ഷിണേന്ത്യൻ ഭാഷാഗോത്രത്തിലെ സാഹോദര്യം മുൻനിർത്തിയുള്ള നടൻ കമലൽ ഹാസന്റെ പാരമർശത്തിനെതിരെ സംഘപരിവാർ ആക്രണം. തമിഴ് ചിത്രം ‘തഗ് ലൈഫിന്റെ’ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നടൻ കമൽ ഹാസൻ നടത്തിയ പ്രസ്താവനയാണ് ഭിന്നിപ്പിനായി ഉപയോഗിക്കുന്നത്.
ചടങ്ങിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ്കുമാറിനെ പരാമർശിച്ചുകൊണ്ട് ആദി ദ്രാവിഡ ഭാഷയുടെ മക്കൾ എന്ന നിലയ്ക്ക് കമൽ ഹാസൻ നടത്തിയ സാഹോദ്യര്യ പ്രഖ്യാപനത്തെ വിവാദമാക്കിയാണ് ആക്രമണം.
‘‘ഇത് അവിടത്തെ എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം- ശിവരാജ്കുമാർ- ഇവിടെ വന്നത്. അതുകൊണ്ടാണ് ജീവിതം, ബന്ധം, തമിഴ് എന്നിവ പറഞ്ഞുകൊണ്ട് ഞാൻ പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ ഭാഷ തമിഴിൽനിന്നാണ് ജനിച്ചത്, അതിനാൽ നിങ്ങളും സഹോദരരിൽ ഉൾപ്പെടുന്നു’’ എന്നായിരുന്നു കമൽ ഹാസന്റെ വാക്കുകൾ.

‘എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ്’ എന്നർഥം വരുന്ന ‘ഉയിരേ ഉറവേ തമിഴെ’ എന്ന വാചകത്തോടെയാണു പരിപാടിയിൽ കമൽഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്. തുടർന്ന് ആദി ദ്രാവിഡ ഭാഷയുടെ താവഴികൾ എന്ന നിലയ്ക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ് ഭാഷകളെ ഒരേ അമ്മയുടെ മക്കളായി കണുന്ന സമീപനമാണ് പ്രസംഗത്തിൽ കമൽ ഹാസൻ ഉപയോഗിച്ചത്. ദ്രാവിഡ ഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്നവയാണ് ഈ ഭാഷകൾ എല്ലാം.
നടന്റെ പെരുമാറ്റം സംസ്കാരശൂന്യമാണെന്നും കന്നഡയെ അപമാനിച്ചു എന്നുമായിരുന്നു കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്ര യെഡിയൂരപ്പയുടെ പ്രയോഗം. ‘‘ഒരാൾ സ്വന്തം മാതൃഭാഷയെ സ്നേഹിക്കണം, പക്ഷേ അതിന്റെ പേരിൽ അനാദരവ് കാണിക്കുന്നത് സംസ്‌കാരമില്ലാത്ത പെരുമാറ്റമാണ് എന്നു വരെ പറഞ്ഞു വെച്ചു.

തമിഴ് ഭാഷയെ മഹത്വവൽക്കരിക്കാനായി നടൻ ശിവരാജ്കുമാറിനെ ഉൾപ്പെടുത്തി കന്നഡയെ അപമാനിച്ചു. 6.5 കോടി കന്നഡിഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി കന്നഡയെ അപമാനിച്ചിരിക്കുന്നു. കമൽഹാസൻ ഉടൻ തന്നെ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണം. ഏതു ഭാഷയാണ് ഏതു ഭാഷയ്ക്കു ജന്മം നൽകിയതെന്നു നിർവചിക്കാൻ കമൽഹാസൻ ഒരു ചരിത്രകാരനല്ല.’’ എന്നിങ്ങനെയായിരുന്നു ബി ജെ പി അധ്യക്ഷന്റെ ഭർത്സനം.
ഇതിന് പിന്നാലെ ബെംഗളൂരുവിൽ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ കീറുകയും നടനെതിരെ വിവിധ സംഘടനകൾ രംഗത്ത് ഇറങ്ങുകയും ചെ്യതു. കമൽഹാസൻ തന്റെ സിനിമയുടെ പ്രചാരണത്തിനായി പങ്കെടുക്കാൻ പോകുന്ന ബെംഗളൂരുവിലെ ഒരു വേദിയിൽ അദ്ദേഹത്തിന് നേരെ കരിമഷി എറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്താൻ നീക്കം ഉണ്ടായി. കമൽഹാസൻ അവരുടെ പദ്ധതികളെക്കുറിച്ച് ബോധവാനായെന്നും സ്ഥലം വിട്ടെന്നും പ്രതിഷേധക്കാർ പിന്നീട് അവകാശപ്പെട്ടു. കന്നഡ രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടിയുടെ കരിമഷി പ്രയോഗിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു നീക്കം.
കമൽഹാസൻ നായകനായ തഗ് ലൈഫ് ജൂൺ 5ന് തിയേറ്ററുകളിൽ എത്തും. സംവിധായകൻ മണിരത്നത്തിനൊപ്പം നാല് പതിറ്റാണ്ടുകൾക്കു ശേഷം കമൽഹാസൻ ഒന്നിക്കുന്ന ചിത്രമാണിത്. ‘നായകൻ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്.









0 comments