ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്: ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിനെ നിയമിക്കാൻ കൊളീജിയം ശുപാർശ

SHREE CHANDRASHEKHAR
വെബ് ഡെസ്ക്

Published on Aug 25, 2025, 09:51 PM | 1 min read

മുംബൈ: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിനെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ഇന്ന് നടന്ന കൊളീജിയം യോഗത്തിന് ശേഷം സുപ്രീംകോടതി വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് അലോക് ആരാധെയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തിയതോടെയാണ് ശ്രീ ചന്ദ്രശേഖറിനെ ആ ഒഴിവിലേക്ക് ശുപാർശ ചെയ്തത്.


1993 ഡിസംബർ 9 നാണ് ജസ്റ്റിസ് ചന്ദ്രശേഖർ ഡൽഹി സ്റ്റേറ്റ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നത്. ഡൽഹിയിൽ ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്തുകൊണ്ടാണ് നിയമ പരിശീലനം ആരംഭിച്ചത്. 19 വർഷത്തെ അഭിഭാഷക ജീവിതത്തിൽ ഏകദേശം 3,500 കേസുകളിൽ ഹാജരായി. സുപ്രീംകോടതിയിൽ ഏകദേശം 140 കേസുകളിൽ ഹാജരാകുകയും വിധിന്യായങ്ങളിൽ ഉൾപ്പെടുകയും ചെയ്തു.


സുപ്രീം കോടതിയിൽ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലായും, ജാർഖണ്ഡ് സംസ്ഥാന സ്റ്റാൻഡിങ് കൗൺസിലായും സേവനമനുഷ്ഠിച്ചു. ബിഹാർ സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്, ബിഹാർ സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ്, ജാർഖണ്ഡ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് തുടങ്ങിയ സ്ഥാപനങ്ങളെയും അദ്ദേഹം പ്രതിനിധീകരിച്ചു.


2013 ജനുവരി 17-ന് ചന്ദ്രശേഖർ ജാർഖണ്ഡ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2014 ജൂൺ 27-ന് സ്ഥിരം ജഡ്ജിയായി. 2023 ഡിസംബർ 29-ന് ജാർഖണ്ഡ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. കഴിഞ്ഞ ജൂലൈയിൽ ചന്ദ്രശേഖറെ രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.


ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് അലോക് ആരാധെയ്ക്കൊപ്പം പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ മനുഭായ് പഞ്ചോളിയെയും സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം‌കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home