എസ്‌ഐആറിൽ സമ്മർദം: രാജസ്ഥാനിൽ ബിഎൽഒ ട്രെയിനിന് മുമ്പിൽചാടി ജീവനൊടുക്കി

ജയ്പുർ: വോട്ടർപ്പട്ടിക തീവ്രഃപുനപരിശോധനയുടെ ഭാഗമായി കടുത്ത ജോലി സമ്മർദമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫീസർ ട്രെയിനിനുമുമ്പിൽ ചാടി ജീവനൊടുക്കി. ഞായറാഴ്‌ച ജയ്‌പുരിലെ ബിന്ദായകയിലാണ് സംഭവം. സ്‌കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് മരിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് കടുത്ത സമ്മർദം ഉണ്ടായിരുന്നെന്നും സൂപ്പർവൈസർ സസ്‌പെൻഷൻ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
എസ്‌ഐആറിന്റെ സമ്മർദത്തെ തുടർന്ന് കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒയായ അനീഷ് ജോർജ് ആത്‌മഹത്യ ചെയ്‌തതിന് പിന്നാലെയാണ് രാജസ്ഥാനിലെയും ആത്മഹത്യാ വാർത്ത പുറത്തുവരുന്നത്. ഇതോടെ അശാസ്‌ത്രീയമായ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെ കമീഷൻ സമ്മർദത്തിലാക്കുകയാണെന്ന ആരോപണം ശക്തമാണ്.
കണ്ണൂരിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക 18ാം ബൂത്ത് ബിഎൽഒ ആയ അനീഷ് ജോർജാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനീഷ് ജോർജിനെ കണ്ടത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ വൈശാഖ് അനീഷിനെതിരെ ഫോറം വിതരണത്തിന് ഒപ്പം കൂട്ടുന്നില്ലെന്ന് ആരോപിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതും അനീക്ഷിനെ വല്ലാതെ സമ്മർദ്ദത്തിലാഴ്ത്തി. കുന്നരു എയു പി സ്കൂളിലെ ഓഫീസ് അറ്റൻഡ് ആയിരുന്ന അനീഷിന് ഫോറം വിതരണവും പൂരിപ്പിക്കലും തിരികെ ശേഖരിക്കലുമുൾപടെയുളള ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞിരുന്നതായി അനീഷിൻ്റെ കുടുംബ അംഗങ്ങൾ വെളിപ്പെടുത്തി. ജോലി സമ്മർദം കാരണം മൂന്ന് തവണ ജോലിയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ശനിയാഴ്ച രാത്രി ഒന്നരവരെ അനീഷ് ഫോറം പൂരിപ്പിക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നതായി അച്ഛൻ പറഞ്ഞു.









0 comments