ഭരണഘടനയുടെ ആമുഖം ; മതനിരപേക്ഷത വെട്ടണമെന്ന് ഉപരാഷ്‌ട്രപതിയും

അഖില ബാലകൃഷ്ണൻ
Published on Jun 29, 2025, 03:12 AM | 1 min read
ന്യൂഡൽഹി
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസവും മതനിരപേക്ഷതയും നീക്കണമെന്ന ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ ആവശ്യത്തെ പിന്തുണച്ച് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറും കേന്ദ്രമന്ത്രിമാരും.
ഭരണഘടനയില്‍ സോഷ്യലിസവും മതനിരപേക്ഷതയും ഉൾപ്പെടുത്തിയതിലൂടെ സനാതനധർമത്തിന്റെ ആത്മാവിനെ അവഹേളിച്ചതായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ പറഞ്ഞു. ‘ആമുഖം ഭരണഘടനയുടെ ആത്മാവാണ്. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിലൂടെ ഭരണഘടനയുടെ ആത്മാവിനെയാണ് തിരുത്തിയത്. ഈ വാക്കുകൾ രാജ്യത്ത് കലാപങ്ങൾ സൃഷ്‌ടിക്കും’ –ധൻഖർ ഡൽഹിയിൽ പറഞ്ഞു.
സോഷ്യലിസം എന്ന വാക്ക് ഇന്ത്യയിൽ ആവശ്യമില്ലെന്നും മതനിരപേക്ഷത നീക്കുന്നത് ചർച്ചചെയ്യണമെന്നും കൃഷിമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ പറഞ്ഞു. ഹൊസബലെയുടെ നിര്‍ദേശം നടപ്പാക്കാന്‍ രണ്ടാമത് ചിന്തിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞത്. മതനിരപേക്ഷതയും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മോദി സർക്കാർ നീക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ അവകാശപ്പെട്ടു.
അടിയന്തരാവസ്ഥയുടെ പേരിൽ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ തകർക്കാനുള്ള ശ്രമം ശക്തമാക്കുകയാണ് ബിജെപിയും ആർഎസ്‌എസും. എന്നാല്‍, ശ്രമത്തെ എതിർക്കുമെന്ന് എൻഡിഎ സഖ്യകക്ഷിയായ എൽജെപി വ്യക്തമാക്കി.









0 comments