വെട്ടാൻ ശ്രമിക്കുന്നത് ‘ഇന്ത്യ’യെ
വിഭജനഭീതി പടർത്തുന്നത് ആര് ; നേടിയതെല്ലാം കൈവിട്ടു പോകുന്നുണ്ടോ ?

തിരുവനന്തപുരം
79–ാം സ്വാതന്ത്ര്യദിനം ആംഘാഷിക്കുന്ന ഇന്ത്യയിൽ നാം നേടിയ നല്ലതെല്ലാം കൈവിട്ടുപോകുന്നുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം താഴ്‌ത്തിക്കെട്ടാൻ ‘വിഭജനഭീതി ദിനം’ ആചരിക്കാനുള്ള ആർഎസ്‌എസ് ആഹ്വാനം വിരൽചൂണ്ടുന്നത് ഇതിലേക്കാണ്.
രാജ്യത്ത് വിഭജനഭീതി പടർത്തുന്നതും രക്തച്ചൊരിച്ചിലിന് തക്കംപാർക്കുന്നത് ഹിന്ദുത്വ ഭീകരരാണ്. ന്യൂനപക്ഷങ്ങളെ വിടാതെ വേട്ടയാടി, പള്ളിപൊളിച്ച്, തുറങ്കിലടച്ച്, കൊന്നുതള്ളി ഇവർ പടർത്തുന്ന ഭീകരതയിലാണ് രാജ്യം ഭീതിയിലാകുന്നത്. അല്ലാത്ത ഒരു വിഭജനഭീതിയും നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നില്ല.
ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെകൂടി ഫലമായിരുന്നു ഇന്ത്യാവിഭജനം. ഭരണം നിലനിർത്താൻ അതേമാർഗം ഉപയോഗിക്കുന്ന മോദി സർക്കാരിന് വിഭജന ഭീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. സ്വാതന്ത്ര്യ സമരം നടന്നപ്പോൾ ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്ക് ഇതല്ലാതെ മറ്റൊന്നും ചെയ്യാനുമാകില്ല.
ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ നിലനിർത്തുന്നത് അതിന്റെ ഭരണഘടനയാണ്. ആ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനമൂല്യങ്ങൾപോലും മുമ്പില്ലാത്തവിധം ഭീഷണി നേരിടുകയാണ്. ഇന്ത്യയെ ഇന്ത്യയായി നിലനിർത്താൻ അനിവാര്യമായ പോരാട്ടങ്ങൾക്ക് സജ്ജരാകുക എന്നതാണ് ഇൗ ദിനത്തിൽ നമുക്കെടുക്കാവുന്ന പ്രതിജ്‌ഞ.
വെട്ടാൻ ശ്രമിക്കുന്നത് ‘ഇന്ത്യ’യെ
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ഐതിഹാസികമായ ജനകീയ സമരകാലത്താണ് ‘ഇന്ത്യ എന്ന ആശയം’ ഉയർന്നുവന്നത്. ‘ബഹുവിധമായ സങ്കീർണ തലങ്ങളെക്കുറിച്ച് അവബോധമുള്ളപ്പോഴും ഒരു രാജ്യം എന്ന നിലയിൽ അതിലെ ജനങ്ങളുടെ ഗണ്യമായ വിഭാഗത്തെ ഉൾക്കൊണ്ടുള്ള ഐക്യത്തിന് അനുകൂലമായി, വൈവിധ്യങ്ങൾക്ക് അതീതമായി മുന്നേറിക്കൊണ്ടിരിക്കുന്നു' എന്നതാണ് അന്ന് ഇന്ത്യ അർഥമാക്കിയത്. സ്വാതന്ത്ര്യസമരമാണ് ഈ വൈവിധ്യത്തെ കൂട്ടിയോജിപ്പിക്കുകയും അറുന്നൂറിലധികംവരുന്ന ഫ്യൂഡൽ നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയും ചെയ്ത് ഒരു അഖിലേന്ത്യാബോധത്തിന് രൂപംനൽകിയത്.
ഇന്ത്യൻ നേഷൻഹുഡ് (ഇന്ത്യ എന്ന ആശയം) സംബന്ധിച്ച് പ്രശസ്ത തത്വചിന്തകനായ അകിൽ ബിൽഗ്രാമി ഇങ്ങനെ പറയുന്നു: "സ്വാതന്ത്ര്യസമരത്തിന്റെ നിർണായകമായ അവസാനത്തെ മൂന്നു ദശകത്തിൽ ഇന്ത്യ സാക്ഷ്യംവഹിച്ച ബൃഹത്തും ഈടുറ്റതുമായ ബഹുജനമുന്നേറ്റം, ജനങ്ങളെയാകെ ആവേശംകൊള്ളിക്കുന്ന തരത്തിലുള്ള എല്ലാത്തിനെയും ഉൾക്കൊള്ളുന്നതും ബദലുമായ ഒരു ആശയത്തിന്റെ അഭാവത്തിൽ സാധ്യമാകുമായിരുന്നില്ല’ (സോഷ്യൽ സയന്റിസ്റ്റ്, വോള്യം 39, 2011 നവംബർ ). ഭാഷാപരവും മതപരവും വംശീയവും സാംസ്കാരികവും മറ്റുമായ ഇന്ത്യയുടെ വൈവിധ്യങ്ങൾ, മറ്റൊരു രാജ്യത്തും കണ്ടിട്ടില്ലാത്തത്ര വ്യത്യസ്‌തമാണ്. ഈ വിപുലമായ വൈവിധ്യത്തെ കൂട്ടിച്ചേർത്തത് ബ്രിട്ടീഷുകാരാണെന്ന് വാദിക്കുന്നവർ അവഗണിക്കുന്ന ഒരു വസ്തുതയുണ്ട്. ഇതേ ബ്രിട്ടീഷുകാരാണ് ലക്ഷക്കണക്കിനാളുകളുടെ മരണത്തിനും വർഗീയമായി ചേരിതിരിഞ്ഞുള്ള കൂട്ടപ്പലായനത്തിനും ഇടയാക്കിയ വിഭജനം നടത്തിയത്. ഇപ്പോൾ ദേശീയതാവാദം ഉയർത്തുന്ന ഹിന്ദുത്വ തീവ്രവാദികൾ അന്ന് വിഭജനവാദത്തെ അംഗീകരിച്ചശേഷം വ്യാപകമായി വർഗീയ ലഹളകൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം നൽകി.
മതനിരപേക്ഷ ജനാധിപത്യ ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാനത്ത് ആർഎസ്എസും ബിജെപിയും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. "ഹിന്ദുദേശീയത'യെ പരിപോഷിപ്പിക്കുന്ന അവർ ഇന്ത്യ എന്ന ആശയത്തെ മാത്രമല്ല, ഇന്ത്യ എന്ന പേര് പോലും വെട്ടിമാറ്റുകയാണ്.









0 comments