ചരിത്ര വിധി: തമിഴ്നാട് ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകളും പാസാക്കി സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ എൻ രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും പാസാക്കി സുപ്രീംകോടതി. തമിഴ്നാട് നിയമസഭ അംഗീകാരത്തിനായി സമർപ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. പത്ത് ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഗവർണർമാരുടെ അധികാരത്തെക്കുറിച്ചുള്ള സുപ്രധാന വിധിന്യായത്തിലാണ് കോടതിയുടെ നിരീക്ഷണം.
പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കിയതിനാൽ ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിച്ച തുടർനടപടികൾ നിലനിൽക്കില്ല. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. സംസ്ഥാന നിയമസഭയിൽ വീണ്ടും ബില്ലുകൾ പാസാക്കിയ ശേഷം അവതരിപ്പിക്കുമ്പോൾ പത്ത് ബില്ലുകൾക്കും ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്ന് കോടതി അറിയിച്ചു.
ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ല.അനിശ്ചിതകാലം ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്കാകില്ല. മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. സഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല. ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ബില്ലുകളിലെ ഗവർണർമാരുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണെന്നും വിധിയിൽ പറയുന്നു.ശക്തമായ വിമർശനമാണ് ഇക്കാര്യത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതി ഉയർത്തിയത്.









0 comments