കർഷകരെ ക്രൂരമായി മർദിച്ചു
വളം കരിഞ്ചന്തയില്‍ ; ഇടപെടാതെ കേന്ദ്രം

ന്യൂഡൽഹി
രാജ്യത്ത് രാസവളം പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും തകൃതിയായി നടക്കുമ്പോഴും ഉദാസീന നിലപാടില്‍ കേന്ദ്രസർക്കാർ. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, തെലങ്കാന, ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് വളം പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും വ്യാപകമായത്.
ഉത്തർപ്രദേശിൽനിന്ന് നേപ്പാളിലേക്ക് വളം കടത്തുന്നതായും പരാതിയുണ്ട്. ഇന്ത്യയിൽനിന്നുള്ള യൂറിയ 10 മടങ്ങ് വിലയ്‌ക്കാണ് നേപ്പാളിൽ വിൽക്കുന്നത്. യുപിയിലെ അതിർത്തി ജില്ലകളായ പിലിഭിത്ത്, ബഹ്‌റായ്‌ച്, ശ്രാവസ്‌തി, ബൽറാംപുർ, സിദ്ധാർഥ്‌ഗഞ്‌ജ്, മഹരാജ്‌ഗഞ്‌ജ് എന്നിവിടങ്ങളിലൂടെയാണ് നേപ്പാളിലേക്ക് വളം കടത്തുന്നത്.
അതേസമയം, ഉത്തർപ്രദേശിലെതന്നെ ലഖിംപുർ ഖേരിയിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും വളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച കർഷകനെ പൊലീസ് ക്രൂരമായി മർദിക്കുന്ന ദൃശ്യം പുറത്തുവന്നു. മർദനം തടയാൻ ശ്രമിച്ച കർഷകന്റെ വയോധികയായ അമ്മയെയും പൊലീസുകാർ കൈയേറ്റം ചെയ്‌തു. ഒഡീഷയിലെ ബാർഗഡ് ജില്ലയിൽ സഹകരണസംഘങ്ങളിലും ചില്ലറവിപണിയിലും ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി), ഗ്രോമർ ഉൾപ്പടെയുള്ള വളങ്ങൾ കിട്ടാക്കനിയാണെന്ന് സംയുക്ത കര്‍ഷക സംഘടനാ നേതാക്കൾ പരാതിപ്പെട്ടു. ഡിഎപി വേണമെങ്കിൽ കർഷകർ നാനോ–-ഫെർട്ടിലൈസറുകളും സപ്ലിമെന്റുകളുംകൂടി വാങ്ങണമെന്നാണ് വിതരണക്കാരുടെ ഉപാധി.തെലങ്കാനയിലെ പല ജില്ലയിലും കാർഷികസഹകരണ സൊസൈറ്റികളിൽ വളത്തിനായി ദിവസങ്ങൾ കാത്തുനിന്ന കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. പല സ്ഥലത്തും കർഷകർ സ്വകാര്യവിതരണക്കാരുടെ ഗോഡൗണുകൾ റെയ്‌ഡ് ചെയ്‌തു.









0 comments