സ്ത്രീധന പീഡനം; മധുരയിൽ യുവതി ജീവനൊടുക്കി

പ്രതീകാത്മകചിത്രം
ചെന്നൈ : മധുരയിൽ 28കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനം മൂലമാണ് മരണം എന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്തി. മധുരയിലെ ഉസിലാംപട്ടിക്ക് സമീപമുള്ള പെരുമാൾ കോവിൽപട്ടി സ്വദേശിയായ പ്രിയദർശിനിയാണ് മരിച്ചതെന്ന് സെല്ലൂർ പൊലീസ് പറഞ്ഞു. 2024 സെപ്തംബറിലാണ് പ്രിയ സെല്ലൂർ സ്വദേശി റൂബൻരാജിനെ (30) വിവാഹം ചെയ്തത്.
വിവാഹസമയത്ത് പ്രിയദർശിനിയുടെ കുടുംബം സ്ത്രീധനമായി 100 പവനിലധികം നൽകിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ കൂടുതൽ സ്വർണം ആവശ്യപ്പെട്ട് നിരന്തരമായി റൂബനും കുടുംബവും പ്രിയയെ പീഡിപ്പിച്ചതായി ബന്ധുക്കൾ ആരോപിച്ചു. തുടർച്ചയായ പീഡനം കാരണം പ്രിയദർശിനി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. പിന്നാലെ റൂബൻരാജിന്റെ കുടുംബം മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞതിനു പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
പ്രിയദർശിനിയെ സർക്കാർ രാജാജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റൂബൻരാജിനും മാതാപിതാക്കളായ ഇളംഗേശ്വരൻ, ധനബാഗ്യം എന്നിവർക്കുമെതിരെ സെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









0 comments