print edition ഡൽഹി സ്‌ഫോടനം ; ജയ്‌ഷെ സംഘം വീണ്ടും ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്

ന്യൂഡൽഹി
ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്ന് സംശയിക്കുന്ന ജയ്‌ഷെ മുഹമ്മദ് വീണ്ടും ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. ചാവേർ സംഘങ്ങളെ തയ്യാറാക്കുകയാണെന്നും അതിനായി പണം സ്വരൂപിക്കാൻ ആരംഭിച്ചെന്നും ഡൽഹി സ്‌ഫോടനത്തിലുള്ള അന്വേഷണത്തിനിടെ വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
സഡാപേ ആപ്പ് വഴിയാണ് പാകിസ്ഥാനിലെ ജയ്‌ഷെ നേതാക്കൾ പണം സ്വരൂപിക്കുന്നത്. ഭീകരർക്ക് ശൈത്യകാലത്ത് ഉപയോഗിക്കാനുള്ള വസ്‌ത്രങ്ങളുൾപ്പെടെ വാങ്ങാനായി 6,400 ഇന്ത്യൻ രൂപ വീതമുള്ള ‘സംഭാവന’കളാണ് വാങ്ങുന്നത്. സ്‌ത്രീകളെ മുൻനിർത്തിയുള്ള ആക്രമണത്തിനാണ് പദ്ധതിയിടുന്നത്. ജയ്‌ഷെ തലപ്പത്തുള്ള മസൂദ് അസറിന്റെ സഹോദരിയുടെ നേതൃത്വത്തിൽ വനിതാ വിഭാഗമായ ‘ജമാത് ഉൽ–മുമിനാത്’ പ്രവർത്തിക്കുന്നുണ്ട്. അറസ്റ്റിലായ ഡോ. ഷഹീൻ സയിദ് ഇൗ സംഘത്തിന്റെ ഭാഗമാണെന്നും ‘മാഡം സർജൻ’ എന്നാണ് അവർ അറിയപ്പെട്ടതെന്നും റിപ്പോർട്ടുണ്ടായിരുന്നു. സ്‍ഫോടനത്തിന് പിന്നിലുള്ളവര്‍ 2021 മുതൽ ഇന്ത്യയിലെ ആറ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും റിപ്പോർട്ടുണ്ട്.
അൽ ഫലാഹ് സർവകലാശാല 415 കോടി തട്ടിയെന്ന്
ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്‌ടർമാർ ജോലിചെയ്‌ത ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷിതാക്കളെയും വിദ്യാർഥികളെയും കബളിപ്പിച്ച് 415 കോടി രൂപ തട്ടിയെന്ന് ഇഡി. അറസ്റ്റിലായ അൽ ഫലാഹ് ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ധിഖിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷയിലാണ് ഇക്കാര്യമുള്ളത്. അഡീഷണൽ സെഷൻസ് കോടതി 13 ദിവസത്തേക്ക് ജാവേദിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. നാക് അക്രഡിറ്റേഷൻ, യുജിസി അംഗീകാരം എന്നിവ സംബന്ധിച്ച് വ്യാജമായ അവകാശവാദം നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.








0 comments