ഉത്തർപ്രദേശിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; 7 പേർക്കെതിരെ കേസ്

photo credit: pti
ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ ദളിത് കർഷകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പൊലീസ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയാണ് 35 വയസുള്ള ദേവി ശങ്കർ എന്ന കർഷകൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴ് ഉയർന്ന ജാതിക്കാർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇതിൽ ആറ് പേരും ഒരുകുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്യുന്നതിനായി ആറ് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശനിയാഴ്ച രാത്രിയാണ് ശങ്കറിനെ വീട്ടുകാർ അവസാനമായി കണ്ടത്. പ്രതികളിലൊരാളായ ദിലീപ് സിംഗ് (28) വീട്ടിലെത്തി വയലിൽ ചുമട് ചുമക്കാൻ സഹായിക്കാൻ ശങ്കറിനെ കൂട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഞായറാഴ്ച രാവിലെയാണ് പാതി കത്തിയ നിലയിൽ ശങ്കറിന്റെ മൃതദേഹം തോട്ടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ശ്വാസം മുട്ടിയാണ് ശങ്കർ മരിച്ചതെന്നും മരണശേഷമാണ് പൊള്ളലേറ്റതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശങ്കറിന്റെ പിതാവ് അശോക് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദിലീപ് സിംഗ്, മനോജ് സിംഗ്, ശേഖർ സിംഗ്, മോഹിത്, അജയ് സിംഗ്, വിനയ് സിംഗ്, സോനു സിംഗ് എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അജയ്, വിനയ്, സോനു എന്നിവർ സഹോദരങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനുശേഷം പ്രതികൾ തങ്ങളുടെ വീട്ടിലെത്തി ജാതി അധിക്ഷേപം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അശോക് കുമാർ പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകം, കലാപത്തിന് ശ്രമിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയും പട്ടികജാതി, പട്ടികവർഗ (എസ്‌സി/എസ്ടി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.








0 comments