സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം തടയണം: സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളനം

പശ്ചിമബംഗാൾ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വാർത്താസമ്മേളനത്തിൽ
ഗോപി
Published on Feb 24, 2025, 12:00 AM | 1 min read
ബുദ്ധദേബ് ഭട്ടാചാര്യ നഗർ (ഹൂഗ്ലി) : സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ തടഞ്ഞ് അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളന പ്രമേയം. മതമൗലിക വർഗീയ വാദികൾ ഉയർത്തുന്ന വിഭജന ഭീഷണി തടയുക, സ്വതന്ത്ര മാധ്യമ പ്രവർത്തനം സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
ഹുഗ്ലി ദാങ്കുണിയിൽ ബുദ്ധദേബ് ഭട്ടാചര്യയുടെ നാമധേയത്തിലുള്ള നഗറിലെ സീതാറാം യെച്ചൂരി വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ സംഘടന റിപ്പോർട്ടിന്മേലുള്ള ചര്‍ച്ചയിൽ 36 പേർ പങ്കടുത്തു. തൃണമൂൽ കോൺഗ്രസിന്റെ അടിച്ചമർത്തൽ ഭീഷണിയും ബിജെപിയുടെ വർഗീയ വിഭാഗീയ വെല്ലുവിളിയും ഒരേസമയം ചെറുത്തുമുന്നോട്ട് പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ ഏറ്റെടുത്തു പോരാടണം. സംഘടനാ ദൗർബല്യം ഒരു പരിധിവരെ കുറഞ്ഞു. സംഘടന കൂടുതൽ ശക്തിപ്പെടുത്തണം. പാർടിയിൽ സ്ത്രീകളുടെയും യുവാക്കളുടേയും പങ്കാളിത്വം വർധിപ്പിക്കണമെന്ന നിര്‍ദേശവും സമ്മേളനത്തിൽ ഉയര്‍ന്നതായി മുഹമ്മദ് സലിം പറഞ്ഞു. സമ്മേളനം ചൊവ്വാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും.









0 comments