സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനത്തിന് തുടക്കം

ഗോപി
Published on Feb 23, 2025, 12:00 AM | 1 min read
ബുദ്ധദേബ് ഭട്ടാചര്യ നഗർ (ഹൂഗ്ലി) : പോരാട്ട ഭൂമികയായ പശ്ചിമ ബംഗാളിൽ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. ഹുഗ്ലി ജില്ലയിലെ ദാങ്കുണിയിൽ ബുദ്ധദേബ് ഭട്ടാചാര്യയുടെ നാമധേയത്തിലുള്ള നഗറിൽ സീതാറാം യെച്ചൂരി വേദിയിലാണ് സമ്മേളനം.
മുതിർന്ന നേതാവ് ബിമന്‍ ബസു പതാക ഉയർത്തി. പൊളിറ്റ്‌ബ്യൂറോ അംഗവും കോ ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പിബി അംഗങ്ങളായ മണിക് സർക്കാർ, ബൃന്ദാ കാരാട്ട്, സൂര്യകാന്ത മിശ്ര, എം എ ബേബി, തപൻ സെൻ, അശോക് ധാവ്‌ളെ, നിലോത്പൽ ബസു തുടങ്ങിയവരും പങ്കെടുക്കുന്നു.
വർഗീയ വിപത്തിനും തീവ്ര വലതുപക്ഷ കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾക്കുമെതിരെ വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ സഖ്യം ശക്തിപ്പെടുത്തുകയെന്നതാണ് മുഖ്യമായ രാഷ്ട്രീയ അജണ്ടയെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ ഇടതുപക്ഷ കൂട്ടായ്‌മ ശക്തമാകു. ബംഗാളിൽ പാർടിയുടെ പ്രതാപം വീണ്ടെടുക്കണമെന്നും കാരാട്ട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം രാഷ്ട്രീയ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. അതിന്മേല്‍ പ്രതിനിധികളുടെ ചർച്ച തുടങ്ങി. സമ്മേളനം ചൊവ്വാഴ്ച വരെ തുടരും. രാമചന്ദ്ര ഡോം, അമിയ പത്ര, ശേഖർ സർദാർ, സമൻ പഥക്, ജഹനാര ഖാൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.









0 comments