ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതിമുർമു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ ജയം. പ്രതിപക്ഷ സ്ഥാനാർഥി റിട്ട. ജസ്‌റ്റിസ് ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ട് ലഭിച്ചു. തമിഴ്‌നാട്ടിൽനിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് രാധാകൃഷ്‌ണൻ.
ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത സമ്മർദത്തെ തുടർന്ന് ജഗ്‌ദീപ് ധൻഖർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്. തിരുപ്പുർ സ്വദേശിയായ സി പി രാധാകൃഷ്‌ണൻ ആർഎസ്‌എസ് പ്രവർത്തകനായി തുടങ്ങി ജനസംഘിൽ എത്തി.
1980ൽ ബിജെപി രൂപീകരിച്ചശേഷം തമിഴ്‌നാട്ടിൽ പല സംഘടനാ പദവികളും വഹിച്ചു. 1998ൽ കോയന്പത്തൂരിൽനിന്ന് ലോക്‌സഭയിലെത്തി. ജാർഖണ്ഡ്, തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്. ഗവർണർ പദവികളും വഹിച്ചിട്ടുണ്ട്. 2024 ജൂലൈയിൽ മഹാരാഷ്ട്ര ഗവർണറായി.
മഹാരാഷ്ട്ര ഗവർണറായിരുന്ന രാധാകൃഷ്‌ണൻ ആ പദവി രാജിവെച്ചു. ഗുജറാത്ത് ഗവർണറായിരുന്ന ആചാര്യ ദേവവ്രതിന് മഹാരാഷ്ട്രയുടെ കൂടി അധികചുമതല ലഭിച്ചു.









0 comments