മതപരിവർത്തനം ആരോപിച്ച് ഛത്തീസ്‌ഗഡിൽ ക്രൈസ്തവ ആരാധനാലയം പൊളിച്ചുനീക്കി

ബിലാസ്പൂർ: ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കെതിരെ ബുൾഡോസർ രാജ്. മതപരിവർത്തനം ആരോപിച്ച് ആരാധനാലയവും സമീപത്തുള്ള വീടും പൊളിച്ച് നീക്കി. ചത്തീസ്ഗഡിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ നടപടി. ബിലാസ്പുർ ജില്ലയിലെ ഭർണിയയിലാണ് ആരാധനാലയം പൊളിച്ച് നീക്കിയത്.
സംഘപരിവാർ പരാതിയെ തുടർന്ന് ജില്ലാ അധികൃതർ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് പാസ്റ്റർ പറഞ്ഞു.
കഴിഞ്ഞ 10ന് റായ്‌പുരിനടുത്ത് കുക്കൂർബെഡയിൽ ക്രൈസ്‌തവ പ്രാർഥനാസംഘത്തെ ഹിന്ദുത്വ തീവ്രവാദികൾ ആക്രണം നടത്തിയിരുന്നു. നൂറോളം ബജ്‌രംഗ്‌ദൾ പ്രവർത്തകർ ജയ്‌ശ്രീറാം വിളിച്ച് പ്രകോപനമുണ്ടാക്കി. തുടർന്ന് വൈദികനെയും പ്രാർഥനയ്‌ക്കെത്തിയവരെയും മർദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലും അതിക്രമമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവവും വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.









0 comments