ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പോക്‌സോ കേസ്

ഷിംല: ഹിമാചൽ പ്രദേശ് ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ്. ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം), ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 69 എന്നിവ പ്രകാരമാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
'തൻ്റെ സമ്മതമില്ലാതെയാണ് പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് യുവതിയുടെ ആരോപണം. പ്രതി തന്നെ പീഡിപ്പിച്ച സ്ഥലത്തിന്റെ പേരുൾപ്പെടെയുള്ള വിശദമായ മൊഴി പെൺകുട്ടി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും പെണ്‍കുട്ടി ഹന്‍സ് രാജ് എംഎല്‍എ തന്നെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെടുന്നുവെന്നും ആരോപിച്ച് പരാതി നല്‍കിയിരുന്നു. ആ സമയത്ത് ഹന്‍സ് രാജിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ല.
അതിജീവിത ഇപ്പോള്‍ പ്രായപൂര്‍ത്തിയായ ആളാണെങ്കിലും അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതുള്‍പ്പെടെ പോക്‌സോ നിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്ന എല്ലാ നടപടിക്രമങ്ങളും ഞങ്ങള്‍ പാലിക്കുന്നുണ്ട്'. പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.








0 comments