വിരാട് കോഹ്‍ലിയെ അറസ്റ്റ് ചെയ്യണം: സോഷ്യൽ മീഡിയയിൽ വ്യാപകമായി ഹാഷ്‍ടാഗ്

ബംഗളൂരൂ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. ആർസിബി താരമായ കോഹ്‍ലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗുകൾ വ്യാപകമായി പ്രചരിച്ചു. #arrestkohli (അറസ്റ്റ്കോഹ്‍ലി) എന്ന ഹാഷ്ടാഗാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായിരിക്കുന്നത്. മുമ്പ് സമാനമായ സംഭവത്തിൽ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.
പുഷ്പ 2വിന്റെ സ്ക്രീനിങ്ങിനിടെ ഹൈദരാബാദിലെ തിയറ്ററിൽ അല്ലു അർജുൻ എത്തിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു. ഇതേത്തുടർന്ന് നടനെ അറസ്റ്റ് ചെയ്തിരുന്നു.
Related News
അപകടത്തിന് ശേഷം എക്സിൽ പോസ്റ്റ് പങ്കുവച്ചതല്ലാതെ കോഹ്‍ലിയും ആർസിബിയും ഒന്നും ചെയ്തില്ലെന്നും ആരോപണമുയരുന്നുണ്ട്. കോഹ്‍ലിക്ക് ലണ്ടനിൽ പോകേണ്ടതിനാൽ അതിനനുസരിച്ചാണ് പെട്ടെന്ന് സ്വീകരണപരിപാടി നടത്തിയതെന്നും എക്സ് യൂസർമാർ പറയുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിലും ടീം ആഘോഷങ്ങൾ നിർത്തിവെക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിക്ടറി പരേഡ് ഒഴിവാക്കിയെകിലും താരങ്ങൾ സ്റ്റേഡിയത്തിനകത്ത് ആഘോഷങ്ങൾ നടത്തുകയായിരുന്നു.
മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ സമയമില്ലാത്തതിനാൽ പരിപാടി ഞായറാഴ്ചയിലേക്ക് മാറ്റിവെക്കണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ചാണ് കർണാടക ക്രിക്കറ്റ് അസോസിയേഷനും സർക്കാരും ആർസിബി ഫ്രാഞ്ചൈസിയും പരിപാടിയുമായി മുന്നോട്ട് പോയത്. ഇതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. വിധാൻ സൗധയിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ചിന്നസ്വാമിയിലേക്ക് വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതോടെ സ്റ്റേഡിയത്തിനു പുറത്ത് ആൾക്കാർ തടിച്ചു കൂടി. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന സ്റ്റേഡിയത്തിനു മുന്നിൽ രണ്ട് ലക്ഷത്തോളം പേരാണ് എത്തിയത്.
ടീം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമെന്ന് കരുതിയ മൂന്നാം നമ്പർ ഗേറ്റിലേക്ക് ആളുകൾ തടിച്ചുകൂടിയതോടെ അപകടം സംഭവിക്കുകയായിരുന്നു. ആറുവയസുകാരിയടക്കം 11 പേരാണ് മരിച്ചത്. സംഭവത്തിൽ ഉദ്യോഗസ്ഥരെ പുറത്താക്കി തടിതപ്പുകയാണ് കർണാടക സർക്കാർ.









0 comments