print edition അസമിൽ ബഹുഭാര്യാത്വ നിരോധന ബിൽ അവതരിപ്പിച്ചു

ഗുവാഹത്തി
വിവാഹിതനാണെന്നത് മറച്ചുവച്ച് വീണ്ടും വിവാഹം കഴിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ അസം നിയമസഭയിൽ അവതരിപ്പിച്ചു. ഏഴ് വര്‍ഷം മുതൽ പത്തുവര്‍ഷം വരെ കഠിനതടവ് ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം വിവാഹത്തെ പിന്തുണ നൽകുന്ന രക്ഷിതാക്കള്‍, ഖാസിമാര്‍, പൂജാരിമാര്‍, ഗ്രാമമുഖ്യര്‍ തുടങ്ങിയവരും ശിക്ഷിക്കപ്പെടും. വിവരം അധികൃതരെ അറിയിക്കാതെ ബോധപൂര്‍വം മറച്ചുവച്ചാലും ശിക്ഷിക്കപ്പെടും.
എസ്ഐയിൽ കുറയാത്ത റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. അസമിൽ സ്ഥിരതാമസമാക്കിയവര്‍ ബോധപൂര്‍വം സംസ്ഥാനത്തിന് പുറത്ത് രണ്ടാം വിവാഹം കഴിച്ചാലും നിയമത്തിന്റെ പരിധിയിൽവരും.
മറ്റുസംസ്ഥാനങ്ങളിൽ ഭൂമി, കെട്ടിടമടക്കമുള്ള സ്ഥാവര സ്വത്തുള്ളവര്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളടക്കമുള്ളവയുടെ ഗുണഭോക്താക്കളായവര്‍ എന്നിവരും പരിധിയിൽവരും. ബഹുഭാര്യാത്വത്തിന് ഇരകളാകുന്ന സ്‌ത്രീകള്‍ക്ക് നഷ്‌ടപരിഹാരം നൽകാനും വ്യവസ്ഥയുണ്ട്.പട്ടികവര്‍ഗ വിഭാഗങ്ങളും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ വരുന്ന ഗോത്രജില്ലകളും ബില്ലിന്റെ പരിധിയില്‍ വരില്ല. ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനുപിന്നാലെയാണ് ബിൽ അവതരിപ്പിച്ചത്.








0 comments