ഏത് സ്വകാര്യ ഡാറ്റയും പിടിച്ചെടുക്കാം; 10 കേന്ദ്ര ഏജൻസികൾക്ക് കമ്പ്യൂട്ടറുകളിൽ അനുമതിയില്ലാതെ കടന്നുകയറാൻ അധികാരം

ന്യൂഡൽഹി > രാജ്യത്തെ ഏത് കമ്പ്യൂട്ടറിലും അനുമതിയില്ലാതെ കടന്നു കയറാൻ 10 കേന്ദ്ര ഏജൻസികൾക്ക് അധികാരം നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഏതൊരു കമ്പ്യൂട്ടറിലും സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജൻസികൾ, എൻഐഎ, സിബിഐ, നികുതി പരിശോധനാ വിഭാഗം എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്.
.jpg)
വിനിമയം ചെയ്തതോ, സ്വീകരിച്ചതോ, സൃഷ്‌ടിച്ചതോ, കമ്പ്യൂട്ടർ മെമ്മറിയിൽ സൂക്ഷിച്ചിരിക്കുന്നതോ ആയ ഏതൊരു ഡാറ്റയും നിരീക്ഷിക്കാനും തടസ്സപ്പെടുത്താനും ഡീക്രിപ്റ്റ് ചെയ്യാനും കേന്ദ്ര ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. നിലവിൽ അന്വേഷണ ഏജൻസികൾക്ക് കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പരിശോധിക്കുന്നതിന് കോടതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാലോ മാത്രമാണ് ഈ അനുമതി നൽകിയിരുന്നത്.
സ്വകാര്യതയെ ഹനിക്കുന്നതും വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമാണ് കേന്ദ്ര സർക്കാർ നീക്കം. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷപാർടികൾ ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം അനുമതിയില്ലാതെ ഡാറ്റ പരിശോധിക്കാൻ അധികാരം ലഭിക്കുന്ന ഏജൻസികൾ:
1. ഇന്റലിജൻസ് ബ്യൂറോ
2. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ
3. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
4. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്
5. റവന്യൂ ഇന്റലിജൻസ് ഡയറക്‌ടറേറ്റ്,
6. സിബിഐ
7. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)
8. റോ
9. ഡയറക്‌ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്(ജമ്മു കശ്‌മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ആസാം എന്നിവിടങ്ങളിൽ മാത്രം)
10. ഡൽഹി പൊലീസ് കമ്മീഷണർ









0 comments