പാർലമെന്റ‌് സമ്മേളനം മുടക്കുന്നത‌് സർക്കാർ: സിപിഐ എം

ന്യൂഡൽഹി > പാർലമെന്റ‌് നടപടികൾ സുഗമമായി നടത്താൻ സർക്കാരിനു തന്നെ താൽപര്യമില്ലെന്ന‌് വ്യക്തമായതായി സിപിഐ എം ലോക‌്സഭ ഉപനേതാവ‌് മുഹമ്മദ‌് സലീമും രാജ്യസഭ വിപ്പ‌് കെ കെ രാഗേഷും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഭാഗത്തുള്ളവർ തന്നെ നടുത്തളത്തിലിറങ്ങി സഭ മുടക്കുകയാണ‌്. റഫേൽ അഴിമതിയിൽ സംയുക്തപാർലമെന്ററി സമിതി അന്വേഷണം ഒഴിവാക്കാൻ സർക്കാർ കാട്ടുന്ന വ്യഗ്രതയാണ‌് ഈ സ്ഥിതിക്ക‌് കാരണം.
റഫേൽ ഇടപാടിൽ ഒന്നാം കക്ഷി തന്നെയാണ‌് അഴിമതിയുടെ ഗുണഭോക്താവ‌്. റഫേലിൽ ഒന്നാംകക്ഷിയായ കേന്ദ്രസർക്കാരിനുവേണ്ടി ഇടപാട‌് ഉറപ്പിച്ച ആൾ കോഴയും നിശ‌്ചയിച്ചു. രാജ്യചരിത്രത്തിൽ ആദ്യമായാണ‌് ഇത്രയും നഗ‌്നമായ അഴിമതി. ഇപ്പോൾ കേന്ദ്രസർക്കാർ റിസർവ‌്ബാങ്ക‌് ഏറ്റെടുത്തിരിക്കുന്നു. പണവ്യവസ്ഥയുടെ നിയന്ത്രണം റിസർവ‌്ബാങ്കിനു ഇതോടെ നഷ്ടമാകും. സിബിഐയിൽ കേന്ദ്രം അധികാരഅട്ടിമറി നടത്തി.
മഹാപ്രളയം നേരിട്ട കേരളത്തോട് കേന്ദ്രം കാട്ടുന്ന വിവേചനം ക്രൂരമാണ‌്. ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരം തന്നെ 4796 കോടി രൂപ ലഭിക്കേണ്ടതാണ‌്. 5,000 കോടി രൂപയുടെ അധികസഹായവും കേരളം ആവശ്യപ്പെട്ടു. ഇതൊന്നും അനുവദിച്ചില്ലെന്ന‌് മാത്രമല്ല, കേരളത്തിനു സഹായം നൽകാൻ തയ്യാറായ വിദേശരാജ്യങ്ങളെപ്പോലും അതിൽനിന്ന‌് പിന്തിരിപ്പിച്ചു. ജനകീയവിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനും സർക്കാർ അനുവദിക്കുന്നില്ലെന്ന‌് മുഹമ്മദ‌് സലീമും രാഗേഷും പറഞ്ഞു.









0 comments