ശബരിമല സ‌്ത്രീപ്രവേശന ഹർജി : സംഘപരിവാർ ബന്ധത്തിന‌് ഇതാ തെളിവ‌് , ഹർജിക്കാർ ആർഎസ്‌എസ്‐ ബിജെപി സഹയാത്രികർ

ന്യൂഡൽഹി > ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് നിയമയുദ്ധത്തിനു തുടക്കമിട്ട പ്രേരണകുമാരിയുടെ സംഘപരിവാർ ബന്ധത്തിന‌് കൂടുതൽ തെളിവ‌്.
ആർഎസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ സംഘാടകയായ ഇവർ ഈയിടെ രൂപീകരിച്ച അടൽ ബിഹാരി ഫൗണ്ടേഷന്റെയും സജീവാംഗമാണ‌്. പ്രേരണകുമാരിയും ഭർത്താവ‌് സിദ്ധാർഥ‌് ശംഭുവും ആർഎസ‌്എസിന്റെയും ബിജെപിയുടെയും ഉന്നതരുമായി നേരിട്ട‌് ബന്ധമുള്ളവരാണ‌്.

ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ടുള്ള ഹർജി പ്രേരണകുമാരി നൽകിയത‌് ദുരൂഹമാണെന്ന‌് ഇവരെ പരിചയമുള്ള അഭിഭാഷകർ പറഞ്ഞു.

പ്രേരണകുമാരിയുടെ നിലവിലെ പ്രതികരണങ്ങളും ഇത‌് ശരിവയ‌്ക്കുന്നതാണ‌്. ജസ‌്റ്റിസ‌് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷവിധിയോടാണ‌് തനിക്ക‌് യോജിപ്പെന്ന‌് ‘ബാർ ആൻഡ‌് ബെഞ്ച‌്’ ജേർണലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം, ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധിയെ മാനിക്കുകയും ചെയ്യുന്നു. ചരിത്രപരമായ വിധിയാണിത‌്.
ഈ വിഷയത്തിൽ ഹർജി നൽകാൻ ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷനെ ആർഎസ്എസ് കരുവാക്കിയതാണെന്നും സംഘടനയിലെ പലരും ഇപ്പോൾ പറയുന്നു. യങ‌് ലോയേഴ‌്സ‌് അസോസിയേഷന്റെ പേരിലാണ‌് ഹർജി നൽകിയതെങ്കിലും ഹർജിക്കാരിൽ ഭക്തി പ്രസീജ സേഥി മാത്രമാണ‌് സംഘടനയിലെ അംഗം. ഇതുമായി ബന്ധപ്പെട്ട പല കാര്യവും വരുംനാളുകളിൽ പുറത്തുവരും.









0 comments