മധ്യപ്രദേശിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 6 പേർ: ഹൈനയെന്ന് സംശയം

പ്രതീകാത്മകചിത്രം
ഇൻഡോർ : മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഹൈനയെ (കഴുതപ്പുലി) കണ്ടതായി സംശയമുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. ഇതോടെ വനം വകുപ്പ് തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് ഹൈനയെ കണ്ടവിവരം പ്രദേശവാസികൾ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. എന്നാൽ ഹൈനയാണോ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.
ഗ്രാമീണരെ ആക്രമിച്ച മൃഗത്തിന് റാബിസ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലായെങ്കിലും സ്ഥിരീകരിക്കാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മെയ് 5നാണ് ബർവാനിയിലെ ലിംബായ് ഗ്രാമത്തിലുള്ള 17 പേരെ അജ്ഞാത മൃഗം ആക്രമിക്കുന്നത്. ചൂട് കാരണം വീടിനു പുറത്ത് ഉറങ്ങിക്കിടന്നവരെയാണ് പുലർച്ചെടയോടെ അജ്ഞാത ജീവി ആക്രമിച്ചത്. ഇതിൽ ആറുപേരാണ് മെയ് 23നും ജൂൺ 2നുമിടയിൽ മരിച്ചത്. അജ്ഞാത മൃഗത്തിന്റെ ആക്രമണത്തിനു ശേഷം 17 പേർക്കും പേവിഷബാധ വാക്സിൻ നൽകിയതായി അധികൃതർ പറഞ്ഞു.
ലിംബായ് ഗ്രാമത്തിലെ ആളുകൾ ചുറ്റുപാടുമുള്ള പ്രദേശത്ത് ഒരു കഴുതപ്പുലിയെ കണ്ടതായി അറിയിച്ചിട്ടുണ്ട്. മൃഗത്തിന്റേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും അവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ (റേഞ്ചർ) വികാസ് ജാംരെ പറഞ്ഞു.
ലിംബായ് ഗ്രാമത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തുന്നതിനായി വനംവകുപ്പിലെ നാൽപ്പത്തിയഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിച്ചെന്നും ഗ്രാമത്തിൽ നിന്ന് ഏകദേശം 4.50 കിലോമീറ്റർ അകലെയാണ് വന അതിർത്തിയെന്ന് വികാസ് ജാംരെ പറഞ്ഞു.









0 comments