334 രാഷ്‌ട്രീയ പാര്‍ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: രാജ്യത്തെ 334 രാഷ്‌ട്രീയ പാര്‍ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ ഏഴ് പാർടികളും ഇതിൽ ഉൾപ്പെടും. രജിസ്ട്രേഷന്‍ റദ്ദാക്കിയതിനാൽ പാർടികൾക്ക് സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയും ആദായ നികുതി ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും.
മൊത്തം 2854 രജിസ്‌ട്രേഡ് പാര്‍ട്ടികളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇതിൽ നിന്നാണ് 334 പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ആറ് ദേശിയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളുമായി 2520 രജിസ്‌ട്രേഡ് പാര്‍ട്ടികളാണ് അവശേഷിച്ചവയായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
ആര്‍എസ്‌പി(ബി), ആര്‍എസ്‌പിഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയാണ് കേരളത്തിൽ നിന്ന് അംഗീകാരം നഷ്ടപ്പെട്ട പാർട്ടികൾ.
2019 മുതല്‍ ആറുവര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളുടെ രജിസ്ട്രേഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ എടുത്ത് കളഞ്ഞിരിക്കുന്നത്. രജിസ്ട്രേഷന്‍ റദ്ദാക്കിയ പാർട്ടികൾക്ക് രാജ്യത്തെവിടെയും ഒരു ഓഫീസ് പോലും ഇല്ലെന്നും കമ്മീഷൻ പറയുന്നു.









0 comments