മുംബൈ ട്രെയിൻ സ്ഫോടനം: കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെ ഹൈക്കോടതി വെറുതെവിട്ടു

മുംബൈ: മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും മുംബൈ ഹൈക്കോടതി വെറുതെവിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 2006 ജൂലൈയിൽ നടന്ന സ്ഫോടനത്തിൽ 186 പേർ മരിക്കുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റ് ചെയ്ത 12 പേരെ 2015 ഒക്ടോബറിലാണ് കീഴ്ക്കോടതി ശിക്ഷിച്ചത്. അഞ്ചു പേർക്ക് വധശിക്ഷയും ഏഴ് പേർക്കു ജീവപര്യന്തവുമാണ് കോടതി വിധിച്ചത്.
പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. പ്രതികളാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നു പറഞ്ഞാണ് ശിക്ഷ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
2006 ജൂലൈ 11ന് ഏഴ് ലോക്കൽ ട്രെയിനുകളിലായിരുന്നു നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയുണ്ടായത്. എഴുന്നൂറിലേറെപ്പേർക്കാണു പരുക്കേറ്റത്. പശ്ചിമ റെയിൽവേക്കു കീഴിലെ വെസ്റ്റേൺ ലോക്കൽ ലൈനിലായിരുന്നു സ്ഫോടനങ്ങൾ. പ്രഷർ കുക്കർ ബോംബുകളാണ് ഉപയോഗിച്ചിരുന്നത്. വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്‌ലി എന്നിവിടങ്ങളിലായിരുന്നു തുടർസ്ഫോടനങ്ങൾ.









0 comments