ഇസ്രയേലിൽ നിന്നും 18 മലയാളികളെ കൂടി ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യൻ വ്യോമസേന 18 മലയാളികളെ കൂടി ഡൽഹിയിൽ എത്തിച്ചു. ഇതോടെ ഇസ്രയേലിൽ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി.
പാലം വ്യോമസേനാ വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 12ന് എത്തിയ രണ്ടാമത്തെ സി17 വിമാനത്തിൽ ആകെ 266 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 8 മണിക്ക് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രയേലിൽ നിന്നുള്ള ഒരാളും രാവിലെ 8.45 നു പാലം വിമാനത്താവളത്തിൽ 12 പേരും എത്തിയിരുന്നു.
തൃശൂർ സ്വദേശികളായ ജോയൽ ജയ്സൺ, ഡെന്നീസ് ജോസ്, മനു മന്നാട്ടിൽ, ഫ്ലാവിയ പഴയാറ്റിൽ, മലപ്പുറം സ്വദേശികളായ ശരത് ശങ്കർ, ഐശ്വര്യ പദ്മ ദാസ്, ശിശിര മാമ്പ്രംകുന്നത്ത്, എറണാകുളം സ്വദേശികളായ ലക്ഷ്മിപ്രിയ, അശ്വതി അനിൽ കുമാർ, ജസ്റ്റിൻ ജോർജ്, രാഘവേന്ദ്ര ചൗധരി, ഏലിയാമ്മ മലയപ്പള്ളിൽ തോമസ് (മാനന്തവാടി), സുജിത് രാജൻ (കൊല്ലം), നിള നന്ദ (പാലക്കാട്), ചന്ദ്രമോഹനൻ (തിരുവനന്തപുരം), ഭാര്യ കൃഷ്ണപ്രിയ, പി ആർ രാജേഷ് (പത്തനംതിട്ട) അക്ഷയ് പുറവങ്കര (കണ്ണൂർ) എന്നിവർ മലയാളി സംഘത്തിൽ ഉൾപ്പെടുന്നു.
കൊച്ചി, കണ്ണൂർ, തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുക. കേന്ദ്ര പാർലമെൻ്ററികാര്യ സഹമന്ത്രി എൽ മുരുകൻ, കേരള ഹൗസ് അഡീഷണൽ റസിഡൻ്റ് കമീഷണർ ചേതൻ കുമാർ മീണ, നോർക്ക ഡവലപ്പ്മെൻ്റ് ഓഫീസർ ജെ ഷാജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിലെത്തിയവരെ സ്വീകരിച്ചു.









0 comments