ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

photo credit: X
അഹമ്മദാബാദ്: ഗുജറാത്തിൽ പടക്ക നിർമാണശാലയിലും ഗോഡൗണിലും വൻ തീപിടുത്തം. തീപിടിത്തത്തിൽ 17 തൊഴിലാളികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബനസ്‌കന്ത ജില്ലയിലെ ദീസ പട്ടണത്തിനടുത്തുള്ള പടക്ക ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. നിർമാണശാലയിലെ വെടിമരുന്ന് യൂണിറ്റിൽ ഉണ്ടായ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
സ്ഫോടനത്തിൽ അടുത്തുള്ള ഗോഡൗൺ തകരുകയായിരുന്നു. സ്‌ഫോടനം സംഭവിക്കുമ്പോൾ തൊഴിലാളികൾ പടക്കങ്ങൾ നിർമിക്കുകയായിരുന്നെന്ന് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു. എത്ര തൊഴിലാളികൾ ഉണ്ടായിരുന്നു, എത്ര പേർ സുരക്ഷിതരാണ് എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ദീസ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"ചൊവ്വാഴ്ച രാവിലെ 9.45 ഓടെയാണ് ദീസ ഇൻഡസ്ട്രിയൽ താലൂക്ക് പ്രദേശത്ത് ഒരു വലിയ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതം വളരെ ശക്തമായതിനാൽ ഫാക്ടറി മുഴുവൻ തകർന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 17തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാല് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു, അവരിൽ രണ്ടുപേരെ ദീസ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മറ്റ് രണ്ട് പേർ പാലംപൂർ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഫാക്ടറിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഏതെങ്കിലും തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടോ എന്ന് രക്ഷാപ്രവർത്തകർ പരിശോധിച്ചുവരികയാണ്" എന്ന് ബനസ്‌കന്ത ജില്ലാ മജിസ്‌ട്രേറ്റ് മിഹിർ പട്ടേൽ പറഞ്ഞു. നിലവിൽ മുനിസിപ്പൽ ഫയർ ടീം തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.









0 comments