മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം 17 ആയി

photo credit: X
മുംബൈ : മഹാരാഷ്‌ട്രയിൽ അനധികൃതമായി നിർമിച്ച ബഹുനിലകെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. വ്യാഴാഴ്‌ച കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. പാൽഘർ ജില്ലയിലെ വിഹാറിൽ ബുധൻ പുലർച്ചെ 12.05നാണ് അപകടമുണ്ടായത്.
നാലുനിലകളുള്ള രാമഭായ് അപ്പാർട്‌മെന്റിന്റെ ഒരുഭാഗം സമീപത്തെ വീടിന് മുകളിൽ തകർന്ന് വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തകരും ചേർന്നാണ് ആളുകളെ കെട്ടിടാവശിഷ്‌ടങ്ങളിൽ നിന്നും പുറത്തെടുത്തത്. ഒന്നാം പിറന്നാൾ ആഘോഷിക്കുകയായിരുന്ന കുട്ടിയും അപകടത്തിൽ മരിച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും മരിച്ചതായാണ് വിവരം. കരാറുകാരനെ അറസ്റ്റു ചെയ്‌തു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായുണ്ട്.
വിവിഎംസി പരാതി നൽകിയതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകരുതൽ നടപടിയായി, കെട്ടിടത്തിന് ചുറ്റുമുള്ള എല്ലാ താമസക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 2012 ൽ നിർമിച്ച രമാഭായ് അപ്പാർട്ട്മെന്റിൽ 50 ഫ്ലാറ്റുകളുണ്ടെന്നും തകർന്ന ഭാഗത്ത് 12 അപ്പാർട്ടുമെന്റുകളുണ്ടെന്നും പാൽഘറിലെ ജില്ലാ ദുരന്ത നിവാരണ ഓഫീസർ വിവേകാനന്ദ് കദം പറഞ്ഞു.









0 comments