പഞ്ചാബിലെ പൊലീസ് രാജ് അവസാനിപ്പിക്കണം: എസ്‌കെഎം

ന്യൂഡൽഹി: പഞ്ചാബിലെ കർഷക നേതാക്കളെ വിട്ടയച്ചത് കർഷകരുടെ നേതൃത്വത്തിൽ ഉയർന്ന ബഹുജന പ്രതിഷേധത്തിന്റെ വിജയമാണെന്ന് സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം). പഞ്ചാബിലെ പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും സംസ്ഥാനത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കർഷക നേതാക്കളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലുടനീളം വെള്ളിയാഴ്‌ച എസ്‌കെഎം അടിച്ചമർത്തൽ വിരുദ്ധ ദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിന് കർഷകരെ എസ്‌കെഎം അഭിനന്ദിച്ചു.
കർഷകനേതാക്കളെ വിട്ടയച്ചത് കർഷക പ്രസ്ഥാനത്തിന്റെ ഐക്യത്തിന്റെ വിജയമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ആത്മാഭിമാനമുള്ള ജനങ്ങൾ ഒരിക്കലും സ്വേച്ഛാധിപത്യ ഭരണാധികാരികൾക്ക് കീഴടങ്ങില്ല. ബലപ്രയോഗത്തിലൂടെയും ജയിലുകളിലൂടെയും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ അടിച്ചമർത്താൻ പൊലീസിനെ അനുവദിക്കില്ല എസ്‌കെഎം പറഞ്ഞു.
ശംഭു, ഖനൗരി അതിർത്തികളിലെ കർഷക പ്രക്ഷോഭങ്ങളെ പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ അടിച്ചമർത്തുന്നതിനെ എസ്‌കെഎം ശക്തമായി അപലപിച്ചു. കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനെയും എസ്‌കെഎം വിമർശിച്ചു. പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിയ, പ്രതിഫലദായകമായ വില, വായ്പ എഴുതിത്തള്ളൽ, എൻപിഎഫ്‌എഎം റദ്ദാക്കൽ എന്നിവയ്ക്കുള്ള കർഷകരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം, കർഷക സമരത്തെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിച്ച ഭഗവന്ത് മാൻ സർക്കാരിന്റെ തീരുമാനം രാഷ്ട്രീയമായി തെറ്റായിരുന്നു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ. ആം ആദ്മി പാർടി അതിന് കനത്ത വില നൽകേണ്ടിവരും എസ്‌കെഎം പറഞ്ഞു.

ജനാധിപത്യ ഭരണരീതികൾ പാലിക്കണമെന്നും ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനം ആവർത്തിക്കരുതെന്നും എസ്‌കെഎം പഞ്ചാബ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ശംഭു അതിർത്തിയിൽ നിന്ന് അറസ്റ്റ്‌ചെയ്ത കർഷകരെ വിട്ടയയ്ക്കാമെന്നുള്ള ഉറപ്പിൽ ദല്ലേവാൾ നിരാഹാരം അവസാനിപ്പിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് 2024 ഫെബ്രുവരി 13 മുതൽ കർഷകർ സമരത്തിലാണ്.









0 comments