സ്ത്രീയുടെ മൃതദേഹം ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ

എറണാകുളം : സ്ത്രീയുടെ മൃതദേഹം മാലിന്യക്കുഴിയിലേക്കുള്ള ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ കണ്ടെത്തി. ഊന്നുകൽ വെള്ളാമക്കുത്തിൽ ദേശീയപാതയോട് ചേർന്നുള്ള ആൾത്താമസമില്ലാത്ത വീടിന്റെ വർക് ഏരിയയോട് ചേർന്ന് സ്ലാബിട്ട് മൂടിയ ഓടയിലാണ് മൃതദേഹം വെള്ളി പകൽ പന്ത്രണ്ടോടെ കണ്ടെത്തിയത്.
കുറുപ്പംപടി സ്വദേശിയായ വൈദികന്റെയാണ് ഇരുനിലവീട്. ബുധനാഴ്ച വീട്ടിലെത്തിയ വൈദികൻ വർക് ഏരിയയിലെ ഗ്രില്ലിന്റെ പൂട്ടുതകർത്തതായും തറയിൽ രക്തക്കറ കണ്ടതായും ഊന്നുകൽ പൊലീസിൽ അറിയിച്ചിരുന്നു. പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. വെള്ളി രാവിലെ പ്രദേശത്ത് രൂക്ഷഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി. കോൺക്രീറ്റ് സ്ലാബ് പൊളിച്ചുനീക്കിയാണ് ജീർണിച്ച മൃതദേഹം പുറത്തെടുത്തത്.
വേങ്ങൂരിൽനിന്ന് കാണാതായ അറുപത്തൊന്നുകാരിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 18ന് ഇവരെ കാണാതായതായി കുറുപ്പംപടി പൊലീസിൽ പരാതി ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് മൃതദേഹം ജീർണിച്ച നിലയിലായതിനാൽ തിരിച്ചറിയാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.









0 comments