ആദ്യാവസാനം അതിജീവിതയ്‌ക്കൊപ്പം; പിന്തുണയും നിയമസഹായവും ഉറപ്പാക്കിയ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവിധി ഡിസംബർ എട്ടിന് ഉണ്ടാകുമെന്ന തീരുമാനം വന്നതോടെ സംസ്ഥാന സർക്കാരിനും അഭിനന്ദന പ്രവാഹം. ആദ്യാവസാനം സർക്കാർ അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ടതും നിയമ സഹായം ഉറപ്പാക്കിയതും നീതി ലഭ്യമാക്കാൻ സഹായകരമായി എന്നാണ് വിലയിരുത്തൽ.
നടൻ ദിലീപ് ബദൽ കഥകൾ മെനയാൻ ശ്രമിക്കയാണെന്ന് ഉൾപ്പടെ ആരോപിച്ച് കേരളം സുപ്രീം കോടതിയെ പലഘട്ടങ്ങളിലും ബോധിപ്പിച്ചിരുന്നു. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ബദൽ കഥകളുടെ നിർമ്മാണം. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം ചൂണ്ടികാണിച്ചത്. ജാമ്യം ലഭിച്ചാൽ പൾസർ സുനി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ അന്ന് ചൂണ്ടിക്കാട്ടി.
കേസ് നീട്ടിക്കൊണ്ടുപോകാൻ വിസ്താര തന്ത്രമാണ് നടൻ ഇറക്കുന്നതെന്നും കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുകയാണെന്നുമായിരുന്നു വാദം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു.
അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ. സുനിൽ എസ് പിയെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു. കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് അഭിഭാഷകർ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടികാട്ടി.
വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
വിചാരണ നീണ്ടുപോകുന്നതിനാൽ ജാമ്യം തന്റെ അവകാശമണെന്ന പൾസർ സുനിയുടെ വാദത്തെയും കേരളം തള്ളി രംഗത്തെത്തിയിരുന്നു. ക്രൂരമായ ആക്രമണം ആണ് അതിജീവിതയ്ക്കുനേരെ ഉണ്ടായത്. നമ്മുടെ നാട്ടിൽ അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതി പുറപ്പടുവിച്ചിട്ടുള്ള മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും അതിനാൽ ജാമ്യം ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടതുൾപ്പടെയുള്ള കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.









0 comments