തൊഴിൽ സുരക്ഷിതത്വങ്ങൾ കവരാനാണ് ലേബർ കോഡിന്റെ ശ്രമം; ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: വിപൽക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം ശബ്ദമുയർത്തിയിട്ടും അതിനോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തൊഴിൽ സുരക്ഷിതത്വങ്ങൾ കവരാനും തൊഴിലാളികളുടെ സംഘടിത വിലപേശൽ ശേഷിയെ ദുർബ്ബലമാക്കാനുമാണ് ലേബർ കോഡുകൾ വഴി ശ്രമിക്കുന്നതെന്നും ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ലേബർ കോഡുകളെ ഒറ്റക്കെട്ടായി എതിർക്കുകയാണ് ചെയ്തതെന്നും ലേബർ കോഡുകൾക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
വിപൽക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം ശബ്ദമുയർത്തിയിട്ടും അതിനോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണ്. തൊഴിലാളി സംഘടനകളിൽ നിന്നും രൂക്ഷമായ എതിർപ്പുയർന്നിട്ടും അതിനോട് പ്രതികരിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല.
2015 നു ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചു ചേർക്കാനോ ത്രികക്ഷി ചർച്ചകൾ നടത്താനോ തയ്യാകാതെ തികച്ചും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ലേബർ കോഡിൽ സംസ്ഥാനങ്ങൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള നടപടികൾ പോലും സ്വീകരിച്ചുമില്ല.
തൊഴിൽ സുരക്ഷിതത്വങ്ങൾ കവരാനും തൊഴിലാളികളുടെ സംഘടിത വിലപേശൽ ശേഷിയെ ദുർബ്ബലമാക്കാനുമാണ് ലേബർ കോഡുകൾ വഴി ശ്രമിക്കുന്നത്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ലേബർ കോഡുകളെ ഒറ്റക്കെട്ടായി എതിർക്കുകയാണ് ചെയ്തത്. ലേബർ കോഡുകൾക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ ആകെ പിന്തുണ അർഹിക്കുന്നു.









0 comments