മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരണ തീവ്രയജ്ഞത്തിന് ഇന്ന് തുടക്കം

കോഴിക്കോട്
മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടി സംസ്ഥാന ഉദ്‌ഘാടനം ഞായറാഴ്ച നടക്കും. വനംവകുപ്പും ദുരന്ത നിവാരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വിഷയം ചർച്ച ചെയ്യുന്നതിന് ജനകീയ സദസ്സും സംഘടിപ്പിക്കും. കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ പകൽ 11.30നാണ് പരിപാടി.
മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്താവുന്ന നിർദേശങ്ങൾ വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സോളാർ ഫെൻസിങ്ങുകൾ പൂർണമായും സ്മാർട്ട് ഫെൻസിങ്ങുകളായി മാറ്റുക, മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണ പദ്ധതികൾ ഉൗർജിതമാക്കുക, മിഷൻ ഗോത്രഭേരിയുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ച് നടപ്പാക്കുക, പുതിയ ആർആർടികൾ രൂപീകരിക്കുക, പ്രൈമറി റെസ്‌പോൺസ് ടീമുകളുടെ ശാക്തീകരണം ഉറപ്പാക്കുക, ഫോറസ്റ്റ് സ്റ്റേഷനുകളെ ശാക്തീകരിക്കുക, വന്യജീവികൾക്ക് വനമേഖലയിൽ ആവശ്യമായ ഭക്ഷണവും ജലലഭ്യതയും ഉറപ്പാക്കുക, വനമേഖലകളിൽ നിന്ന് മൈക്കീനിയ, ആനത്തൊട്ടാവാടി, ലന്റാന തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ നിർമാർജനവും തദ്ദേശീയ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും പുനരുജ്ജീവനവും ഉറപ്പാക്കുക, വനമേഖലയിലൂടെയുള്ള വഴിയരികലും ആദിവാസി ഉന്നതികളോട് ചേർന്നുമുള്ള അടിക്കാടുകൾ നീക്കി ‘വിസ്ത’ നിർമാണം നടത്തി വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാൻ സാഹചര്യമൊരുക്കുക തുടങ്ങി 22 നിർദേശങ്ങൾ വനംവകുപ്പ് തയ്യാറാക്കിയ നയസമീപന രേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്.









0 comments