വന്യജീവി ആക്രമണം: കേന്ദ്ര വനംമന്ത്രി കേരളം സന്ദർശിക്കുമെന്ന് ജോസ് കെ മാണി

ന്യൂഡൽഹി: വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സംസ്ഥാനത്തെ ഗുരുതരമായ വന്യമൃഗ ആക്രമണ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എംഎംഎൽഎമാർ കേന്ദ്രമന്ത്രിയെ സന്ദർശിച്ച് നൽകിയ നിവേദനം പരിഗണിച്ചാണ് മന്ത്രി ഈ ഉറപ്പു നൽകിയത്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും,വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ദേശീയ ദുരന്തനിവാരണ നിയമവും ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ കേരള കോൺഗ്രസ് എം സംഘടിപ്പിച്ച എംഎൽഎമാരുടെ നേതൃത്വത്തിലുള്ള പാർലമെന്റ് മാർച്ചിനും ധർണയ്ക്കും ശേഷമായിരുന്നു സംഘം മന്ത്രിയെ സന്ദർശിച്ചത്. കേന്ദ്ര നിയമത്തിലെ സെക്ഷൻ 11(2) ചട്ടം, ജനവാസ മേഖലകളിലിറങ്ങി ആക്രമിക്കുന്ന ഒരു വന്യമൃഗത്തെ പ്രാണരക്ഷാർത്ഥം കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന ഒരാളിനെ ക്രിമിനൽ നിയമത്തിന്റെ നടപടിക്രമങ്ങളിൽ നിന്നും ഒഴിവാക്കുന്നുണ്ടെങ്കിലും ഈ നിയമം തെറ്റായി വ്യാഖ്യാനിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെയും സാധാരണക്കാരുടെയും പേരിൽ കേസെടുക്കുകയാണ്.
ഇത്തരം സംഭവങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താതെ ഒരാളെ പ്രതിയാക്കാൻ പാടില്ല എന്നിരിക്കെ വ്യാപകമായി ഈ നിയമപ്രകാരം കുറ്റം ചുമത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. മറ്റ് കുറ്റകൃത്യങ്ങളിൽ ഒരാൾ കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ടത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പ്രോസിക്യൂഷൻ ആണെങ്കിൽ വനം വകുപ്പ് ചുമത്തുന്ന കേസുകളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നവരുടെ ബാധ്യതയായി ഇത് മാറുന്നു.നിയമത്തിന്റെ ഈ ദുരുപയോഗം തടയുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 63 പ്രകാരം പ്രത്യേകമായ ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിവേദക സംഘം കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.ഈ വിഷയങ്ങളിൽ വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നൽകി.
നേരത്തെ കേരള ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പാർലമെൻറ് മാർച്ചിന് ശേഷം ജന്തർ മന്ദിറിൽ നടന്ന ധർണ്ണ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടന്റെ അധ്യക്ഷതയിൽ നടന്ന ധർണയെ എൽഡിഎഫ് എംപിമാരായ കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാർ, എ എ റഹീം, പി പി സുനീർ എന്നിവർ അഭിവാദ്യം ചെയ്തു. ധർണ്ണയിൽ ഗവ. ചീഫ് വിപ്പ് ഡോ എൻ. ജയരാജ്, ഡോ സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോണി നെല്ലൂർ, റെജി കുന്നംകോട് ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ സംസാരിച്ചു.
പാർലമെൻറ് മാർച്ചിന് പാർടി ജില്ലാപ്രസിഡൻ്റുമാരായ ജോസ് പാലത്തിനാൽ, സജി അലക്സ്, വഴുതാനത്ത് ബാലചന്ദ്രൻ , കെ കുശലകുമാർ, ഉണ്ണികൃഷ്ണൻ ഈച്ചരേത്ത്, സജി സെബാസ്റ്റ്യൻ, ടി എം ജോസഫ്, ടോമി തോമസ് ഉന്നതാധികാരസമിതി അംഗങ്ങളായ വി ടി ജോസഫ്, ചെറിയാൻ പോളച്ചിറക്കൽ, ബെന്നി കക്കാട്, ബേബി ഉഴുത്തുവാൽ, ജെന്നിങ്സ് ജേക്കബ്, മുഹമ്മദ് ഇക്ബാൽ, ഡോ. മാത്യു ലൂക്ക് എന്നിവർ നേതൃത്വം നൽകി.









0 comments