വിമർശവുമായി മുൻ ശൂറ കൗൺസിൽ അംഗം; ജമാഅത്തെ ഇസ്ലാമി പറയുന്നത് നുണ

പി വി ജീജോ
Published on Jul 13, 2025, 12:08 AM | 1 min read
കോഴിക്കോട്: ദർശനത്തിലും പ്രത്യയശാസ്‌ത്രപ്രബോധനത്തിലും ജമാഅത്തെ ഇസ്ലാമി സത്യസന്ധമല്ലെന്ന ആരോപണവുമായി മുൻ ജമാഅത്തെ നേതാവ് രംഗത്ത്. ജമാഅത്തെ അമീർ നുണപറയുന്നുവെന്നടക്കം ഗുരുതര ആക്ഷേപവുമായെത്തിയിട്ടുള്ളത് മുൻ ശൂറ കൗൺസിൽ അംഗം ഖാലീദ് മൂസ നദ്‌വിയാണ്. ജമാഅത്തെയും ചാനലായ മീഡിയാവണ്ണും സ്വീകരിക്കുന്ന വർഗീയ നിലപാടിൽ എതിർപ്പ് ഉയരുന്നതിനിടയിലാണ് വിമർശം.
ജമാഅത്തെ നൂറുശതമാനം സത്യസന്ധമല്ലെന്നതാണ് ഖാലീദ് മൂസ ഉന്നയിച്ച പ്രധാന വിമർശം. ‘ശഹാദത്തുൽ ഹഖിൽ (സത്യസാക്ഷ്യം)നിന്ന് വ്യതിചലിക്കുന്നതിനാൽ അമീർ പോലും (ജമാഅത്തെ മേധാവി) ചിലപ്പോഴെങ്കിലും നുണ പറയാൻ നിർബന്ധിതമാകുന്നു. ഒറിജിനൽ ജമാഅത്തെ ഇസ്ലാമി ബഹുസ്വര –-ജനാധിപത്യഘടനയിൽ ഫിറ്റാണ് എന്ന് പറയാനുള്ള പ്രവാചകത്വ ധീരതയാണ് ‘ശഹാദതുൽ ഹഖി’ന്റെ മർമം’ എന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ ഖാലീദ് മൂസ പറയുന്നു. ഇപ്പോൾ നടക്കുന്ന വ്യാഖ്യാന വിശദീകരണങ്ങൾ കള്ളസാക്ഷ്യ(ശഹാദത്തുസ്സൂർ)മാണോ എന്ന് പരിശോധിക്കണം. ശഹാദത്തുൽ ഹഖും യുഡിഎഫുമായുള്ള രാഷ്‌ട്രീയ സഹകരണവും സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ വൈരുധ്യമില്ല. പക്ഷേ വി ഡി സതീശനും ഹൽഖാ അമീറിനും ഒരുപോലെ വ്യക്തത വേണമെന്നും ഖാലീദ് മൂസ ആവശ്യപ്പെട്ടു. ശൂറ കൗൺസിൽ അംഗവും മീഡിയാവൺ എക്‌സി. എഡിറ്റുമായ സി ദാവൂദിന്റെ നുണകളുടെ പശ്ചാത്തലത്തിൽ ജമാഅത്തെ അണികൾ ഖാലീദ് മൂസയുടെ പ്രതികരണം വലിയ ചർച്ചയാക്കിയിട്ടുണ്ട്. ജമാഅത്തെ മുഖപത്രമായ ‘മാധ്യമ’ത്തിലെ അഴിമതി ചർച്ചയാക്കിയതിനാൽ ശൂറ കൗൺസിൽ പുറത്താക്കിയ നേതാവാണ് ഖാലീദ് മൂസ നദ്‌വി. അഴിമതിക്കാരെ ജമാഅത്തെ നേതൃത്വം സംരക്ഷിക്കുന്നതായി പറഞ്ഞ് റിപ്പോർട്ട് പരസ്യപ്പെടുത്തുകയുമുണ്ടായി. നുണ പ്രചരിപ്പിക്കുന്ന സി ദാവൂദിന്റെ സഹോദരൻകൂടിയാണ് ഖാലീദ് മൂസ നദ്‌വി.









0 comments