വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; വെൽഫെയർ പാർടി നേതാവിന്റെ മകൻ അറസ്റ്റിൽ

വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട വെൽഫെയർ പാർടി നേതാവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെൽഫെയർ പാർടി മുൻ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ വണ്ടൂർ വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫേസ്ബുക്ക് പേജിലാണ് വി എസിനെ വർഗീയവാദി എന്ന തരത്തിൽ പോസ്റ്റ് വന്നത്. ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ സെക്രട്ടറി പി രജീഷിന്റെ നേതൃത്വത്തിൽ വണ്ടൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട തിരുവനന്തപുരത്തെ ഹയർ സെക്കൻഡറി അധ്യാപകനെയും ഇന്ന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ, നഗരൂർ നെടുമ്പറമ്പ് എഎ നിവാസിൽ വി അനൂപാണ് പിടിയിലായത്. പ്രകോപനപരമായ രണ്ട് സ്‌റ്റാറ്റസുകളാണ് ഇയാൾ ഇട്ടത്. ഇതിനെതിരെ നിരവധിയാളുകൾ ഫെയ്‌സ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമത്തിലുടെ പ്രതികരിച്ചു. തുടർന്ന് സിപിഐ എം കിളിമാനൂർ ഏരിയ കമ്മിറ്റിയംഗം എം ഷിബു, ലോക്കൽ കമ്മിറ്റിയംഗം ബാഹുലേയക്കുറുപ്പ് എന്നിവർ നഗരൂർ പൊലീസിൽ പരാതി നൽകി. പൊലീസ് വീട്ടിലെത്തി ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
നിരവധി ആരോപണങ്ങളും വകുപ്പുതല അന്വേഷണങ്ങളും നേരിടുന്നയാളാണ് വി അനൂപ്. പൊതുപണിമുടക്ക് ദിവസം സമരാനുകൂലികളോട് കയർക്കുകയും അശ്ലീലംകാണിക്കുകയും ചെയ്‌തതായും ആരോപണമുണ്ട്. അധ്യാപകർക്ക് ട്രാൻസ്‌ഫർ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് വാട്‌സാപ് ഗ്രൂപ്പിലൂടെ പണം പിരിച്ചെന്ന ആരോപണവും നേരിടുന്നുണ്ട്. ഈ പരാതികളിന്മേൽ ബുധനാഴ്‌ച വകുപ്പുതല അന്വേഷണം നടക്കാനിരിക്കെയാണ് വി എസിനെ അധിക്ഷേപിച്ച് ഇയാൾ രംഗത്തുവന്നത്.









0 comments