ഒന്നായി കേരളം: ദുരന്തബാധിതർക്കായി ഒരുങ്ങുന്നത് ഓരോരുത്തരുടെയും വീട്

wayanad township for landslide survivors
വയനാട്ടിൽ ഉയരുന്നത് മഹാദുരന്തങ്ങൾക്കും മുകളിൽ മനുഷ്യന്റെ ഇഛാശക്തിയുടെയും അതിജീവനശേഷിയുടെയും മാതൃകയായി നിലകൊള്ളാൻ പോകുന്ന കൂട്ടായ്മയുടെ സ്മാരകം കൂടിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ട സംസ്ഥാനത്തെ ഒറ്റപ്പെടുത്തിയും സാമ്പത്തികമായി ഞെരുക്കിയും തളർത്താമെന്ന രാഷ്ട്രീയ മോഹങ്ങൾക്ക് മുകളിൽ ജനകീയ ഇഛയുടെ വിജയത്തിന്റെ തറക്കല്ല് കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യഴാഴ്ച നാട്ടിയത്.
ഏത് ദുരന്തമുഖത്തും എത്രവലിയ വെല്ലുവിളികൾക്ക് മുന്നിലും സർക്കാരും ഭരണ സംവിധാനങ്ങളും ഒപ്പമുണ്ടാവുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള ശേഷി എല്ലാം നഷ്ടമായിത്തീർന്നവർക്ക് സമൂഹം ഒന്നായി പകർന്നു നൽകുക കൂടിയാണ്.

വയനാട് ജില്ലാ ആസ്ഥാനമായ കല്പറ്റയിലെ ബൈപ്പാസിന് ചേർന്നാണ് ദുരന്തബാധിതർക്കുള്ള ആധുനിക ടൌൺഷിപ്പ് ഉയരുന്നത്. ഓരോ കുടുംബത്തിനും ഏഴ് സെന്റ് ഭൂമി. അതിൽ ആയിരം ചതുരശ്രയടി വിസ്തീർണം വരുന്ന വീടുകളാണ് ഉയരുക. ഓരോരുത്തരുടെയും വീടുകൾ പ്രത്യേകമായിരിക്കും.
ദുരന്ത സഹായധനം നൽകാതെ ന്യായങ്ങൾ നിരത്തിയും, ബാങ്കുവായ്പകൾ എഴുതിത്തള്ളുന്നതിന് ഉടക്കിട്ടും ദുരന്തമുഖത്ത് പോലും വേട്ടയാടിയ കേന്ദ്രസർക്കാരിനുള്ള ഒരു സംസ്ഥാന സർക്കാരിന്റെ മികിന്റെ മറുപടി കൂടിയാണ് ഇവിടെ കൂട്ടായി പടുത്തുയർത്തപ്പെടുന്നത്. 529 കോടിയുടെ തിരിച്ചടയ്‌ക്കേണ്ട വായ്പ മാത്രമാണ് കേന്ദ്രസർക്കാർ ആകെ നൽകിയത്. കേരളത്തെ പഴിപറയുന്നതിൽ മാത്രം മുന്നിൽ നിന്നവർ നിശ്ശബ്ദരായി.

ആരോഗ്യ കേന്ദ്രം, അങ്കൺവാടികൾ, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, പൊതുഹാൾ, ലൈബ്രറി, കളിസ്ഥലം എന്നിങ്ങനെ ഒരു മാതൃകാ ഗ്രാമത്തിന്റെ സൌകര്യങ്ങൾ എല്ലാം ചേർത്താണ് ടൌൺഷിപ്പ് സ്ഥാപിതമാവുക. ആറുമാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുകയും ലക്ഷ്യം വെക്കുന്നു. ടൌൺഷിപ്പിൽ താത്പര്യം ഇല്ലാത്തവർക്ക് 15 ലക്ഷം രൂപ വീതം നൽകുകയും ചെയ്യുന്നുണ്ട്.

സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിലാണ് കരുതൽ ഗ്രാമം ഉയരുന്നത്. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഉയർത്താനും സൌകര്യങ്ങൾ വർധിപ്പിക്കാനുമുള്ള മാതൃകയിലാണ് അടിസ്ഥാന നിർമ്മിതി. ഏപ്രിൽ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിധീകരിക്കും.
2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. 298പേർ ദുരന്തത്തിൽ മരിച്ചു. മൃതദേഹങ്ങൾ ചാലിയാർവരെ ഒഴുകി. ഒരു കുടുംബമായി നിന്നാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചത്. രക്ഷാപ്രവർത്തനം ഓരോ മനുഷ്യരുടെയും സ്വയം സന്നദ്ധതയായി. സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തന രംഗത്ത് എത്തി. ഏഴുമാസത്തിനകം വീട് എന്ന സുരക്ഷ കൂടി ദുരന്തത്തിന് ഇരയായവർക്ക് ഉറപ്പാക്കുകയാണ്.








0 comments