വേടന്റെ പാട്ട് സിലബസിൽനിന്ന് ഒഴിവാക്കൽ ; സംഘപരിവാറിനൊപ്പം കോൺഗ്രസും എസ്‌യുസിഐയും

പി പ്രശാന്ത് കുമാർ
Published on Jul 18, 2025, 03:21 AM | 1 min read
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ബിരുദ സിലബസിൽനിന്ന് വേടന്റെ റാപ് സംഗീതം ഒഴിവാക്കാൻ സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും. എസ്‌യുസിഐ നേതാവ് ഷാജിർഖാനാണ് ഇതിന്റെ കൺവീനർ. സർവകലാശാല ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആർ എസ് ശശികുമാറാണ് മറ്റൊരു നേതാവ്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും സംഘപരിവാറുമായി ചേർന്ന് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കലാണ് ഇവരുടെ പ്രധാന ജോലി.
നാലുവർഷ ബിരുദ കോഴ്‌സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റർ സിലബസിലാണ് താരതമ്യ പഠനത്തിൽ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ റാപ് സംഗീതം ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദെ ഡോണ്ട് കെയർ എബൗട്ട് അസ്' റാപ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നിർദേശിച്ചത്. ഇതിനെതിരെയാണ് ബിജെപി സിൻഡിക്കറ്റംഗം എ കെ അനുരാജും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ചാൻസലർക്ക് പരാതി നൽകിയത്. ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക വിസി ഡോ. പി രവീന്ദ്രൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. എം എം ബഷീറിനെ നിയോഗിച്ചത്. വേടന്റെയും ഗൗരീലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ബഷീർ ശുപാർശയും നൽകി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടം ഇല്ലാതാക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ നുണപ്രചാരണം അഴിച്ചുവിടുകയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രധാന ജോലി. കോൺഗ്രസ്, ലീഗ്, ബിജെപി അനുകൂല സംഘടനകളും സിൻഡിക്കറ്റംഗങ്ങളുമാണ് സർവകലാശാലകളിൽ ഇവർക്കുവേണ്ടി പ്രവർത്തിക്കുന്നത്. ഇടതുപക്ഷ സിൻഡിക്കറ്റംഗങ്ങൾക്കും അധ്യാപക സംഘടനകൾക്കുമെതിരെ വ്യാജ വാർത്തകൾ നൽകുന്നതും ഇവരാണ്. സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന എസ്‌യുസിഐക്കാരുടെ ആശാ വർക്കർ സമരത്തിന് നേതൃത്വം നൽകുന്നത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കൺവീനർ ഷാജിർഖാന്റെ ഭാര്യ എസ് മിനിയാണ്.









0 comments