വൈക്കം സന്ദർശിച്ചിട്ട് 100 വർഷം: വിജയം കാണണമെന്ന് ഗാന്ധിജി; പിറന്നത് ചരിത്രം

മഹാത്മാഗാന്ധി വന്നിറങ്ങിയ വൈക്കത്തെ പഴയ ബോട്ടുജെട്ടി
ആനന്ദ് ബാബു
Published on Mar 09, 2025, 12:07 AM | 1 min read
വൈക്കം
: വൈക്കം സത്യഗ്രഹത്തിന് പോരാട്ടവീര്യം പകർന്ന മഹാത്മാഗാന്ധിയുടെ സന്ദർശനത്തിന് ഞായറാഴ്‌ച നൂറ് വർഷംതികയുന്നു. 1925 മാർച്ച് ഒമ്പതിനാണ് ഗാന്ധിജി വൈക്കത്തെത്തിയത്. ജാതി വിവേചനത്തിനെതിരെ രാജ്യത്തുനടന്ന എണ്ണംപറഞ്ഞ പോരാട്ടമാണ് വൈക്കം സത്യഗ്രഹം.
1924 മാർച്ച് 30ന് ആരംഭിച്ച ഐതിഹാസിക സമരം 603 ദിവസം നീണ്ടു. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, പെരിയാർ ഇ വി രാമസ്വാമി തുടങ്ങി നിരവധിപേർ സമരഭൂമിയിലെത്തി. മാർച്ച് എട്ടുമുതൽ 17 വരെയായിരുന്നു ഗാന്ധിയുടെ കേരള സന്ദർശനം.
കൊച്ചിയിൽനിന്ന് ബോട്ടിലാണ് വൈക്കത്തെത്തിയത്. സത്യഗ്രഹത്തിന്റെ പ്രധാന സംഘാടകൻ ടി കെ മാധവൻ അദ്ദേഹത്തെ അരൂക്കുറ്റിയിൽ സ്വീകരിച്ചു. വൈക്കം ബോട്ടുജെട്ടിയിൽ ഗാന്ധിജിയെ വരവേൽക്കാൻ പതിനായിരങ്ങൾ എത്തി.
അടുത്തദിവസം ഇണ്ടംതുരുത്തി മനയിൽ ക്ഷേത്രഭരണാധികാരികളായ ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുമായി ചർച്ച നടത്തി.
ഗാന്ധിജിക്ക് മനയ്ക്കുള്ളിൽ പ്രവേശനം അനുവദിച്ചില്ല. മുറ്റത്തിരുന്നായിരുന്നു ചർച്ച. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികൾ തുറന്നുകൊടുക്കാൻ ഗാന്ധി മുന്നോട്ടുവച്ച നിർദേശം നമ്പ്യാതിരി അംഗീകരിച്ചില്ല.
ചർച്ചയ്‌ക്കുശേഷം എല്ലാവർക്കും നിരത്തുകളിൽ പ്രവേശനം ന്യായമായ അവകാശമാണെന്ന് -ഗാന്ധിജി പ്രഖ്യാപിച്ചു. സത്യഗ്രഹം അവസാനിപ്പിക്കരുതെന്നും ആഹ്വാനവും ചെയ്ത് വൈക്കത്തുനിന്ന് ആലപ്പുഴയിലേക്ക് തിരിച്ചു. അവിടെനിന്ന് ശിവഗിരിയിലേക്കും. ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്.









0 comments