print edition വലിയ ചുടുകാട്ടിലേക്ക് ജനപ്രവാഹം; വി എസിന്റെ ഓർമപുതുക്കി പ്രിയപ്പെട്ടവർ

വി എസ് അച്യുതാനന്ദന്റെ 102–ാം ജന്മവാർഷികദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ സ്‌മൃതിയിടത്തിന് സമീപം ഭാര്യ കെ വസുമതി. മകൻ ഡോ വി എ അരുൺകുമാർ, കുടുംബാംഗങ്ങൾ, എച്ച് സലാം എംഎൽഎ തുടങ്ങിയവർ
ആലപ്പുഴ: സിപിഐ എം നേതാവും പുന്നപ്ര– വയലാർ സമര സേനാനിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ മരണശേഷമുള്ള ആദ്യ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്‌മരിച്ച് നാട്. 102–ാം ജന്മവാർഷികദിനമായ തിങ്കളാഴ്ച, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ വി എസ് അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട്ടിലെത്തി ഓർമകൾ പുതുക്കി. പുന്നപ്ര–വയലാർ വാരാചരണത്തിനായി ചുവപ്പണിഞ്ഞ വലിയ ചുടുകാട്ടിലേക്ക് സമരസൂര്യന്റെ ഓർമകളുമായി അതിരാവിലെ മുതൽ ജനപ്രവാഹമായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് സ്‌ത്രീകളും കുട്ടികളുമടങ്ങുന്നവർ പ്രിയ നേതാവിന്റെ സ്‌മൃതിയിടത്തിലെത്തി പുഷ്‌പങ്ങളർപ്പിച്ചു. രാവിലെ പത്തോടെ വി എസിന്റെ വി എസിന്റെ ഭാര്യ കെ വസുമതി, മകൻ ഡോ. വി എ അരുൺകുമാർ, അരുണിന്റെ ഭാര്യ ഡോ. രജനി, മകൻ അരവിന്ദ്, ഡോ. രജനിയുടെ അച്ഛൻ ഡോ. കെ ബാലകൃഷ്ണൻ എന്നിവർ വലിയ ചുടുകാട്ടിലെത്തി പുഷ്‌പാർച്ചന നടത്തി. എച്ച് സലാം എംഎൽഎ ഒപ്പമുണ്ടായിരുന്നു.
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പി പി ചിത്തരഞ്ജൻ എംഎൽഎയും മുതിർന്ന നേതാവ് ജി സുധാകരനും വീട്ടിലെത്തി. ബി കെ ഹരിനാരായണൻ രചിച്ച് ബിജിബാൽ സംഗീതം നൽകിയ ഗാനാഞ്ജലി പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ നടന്ന ചടങ്ങിൽ കെ വസുമതി പ്രകാശിപ്പിച്ചു.









0 comments