പ്രതിപക്ഷ നേതാവിനടക്കം ക്ഷണക്കത്ത് നൽകി : വി എൻ വാസവൻ

കോട്ടയം
വിഴിഞ്ഞം കമീഷനിങ് ചടങ്ങിൽ ആരെയും മാറ്റിനിർത്തില്ലെന്നും പ്രതിപക്ഷനേതാവിനെയടക്കം കത്തുകൊടുത്തുക്ഷണിച്ചുവെന്നും മന്ത്രി വി എൻ വാസവൻ. കേരളത്തിനും രാജ്യത്തിനുതന്നെയും അഭിമാനകരമായ ചടങ്ങാണ് വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനം. അതിനിടയിലും വിവാദങ്ങളിൽ മാത്രമാണ് ചിലർക്ക് താൽപര്യം. മെയ് രണ്ട് പകൽ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കമീഷൻ ചെയ്യും. അതിൽ മാറ്റമില്ലെന്ന അറിയിപ്പ് തിങ്കളാഴ്‌ച കിട്ടി. ഇനി ചടങ്ങിന്റെ പ്രോട്ടോക്കോൾ തീരുമാനിക്കുക പ്രധാനമന്ത്രിയുടെ ഓഫീസാണ്.
ആ അറിയിപ്പ് വരുന്നതനുസരിച്ച് വേണ്ടത് ചെയ്യും. എംപിക്കും എംഎൽഎയ്‌ക്കുമെല്ലാം കത്തുകൊടുത്തിട്ടുണ്ട്. വിഴിഞ്ഞം കമീഷൻ ചെയ്യുന്നതോടെ കേരളം വഴി ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തും. അത്ര അഭിമാനകരമായ പദ്ധതി ഉണ്ടാകുമ്പോൾ അതിനെ എല്ലാ അർഥത്തിലും എല്ലാവരും ചേർന്ന് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യണം.
മുഖ്യമന്ത്രി വിഴിഞ്ഞം സന്ദർശിച്ചതല്ലാതെ, ഔദ്യോഗികമായി അവലോകനയോഗമൊന്നും നടന്നിട്ടില്ല. ചരിത്രത്തിലേക്ക് നടക്കുന്ന അസുലഭമായ മൂഹൂർത്തത്തിൽ നാടാകെ ഒരുമിച്ച് നിൽക്കണം. 2028ൽ വിഴിഞ്ഞം തുറമുഖം പൂർണഅർഥത്തിലും ലക്ഷ്യത്തിലും യാഥാർഥ്യമാകും. വിജിഎഫ് ഗ്രാന്റായി മാറ്റണമെന്ന ആവശ്യം ഇപ്പോഴും കേന്ദ്രത്തിന് മുന്നിലുണ്ട്. അതിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments